Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Tuesday, November 22, 2016

നോട്ടിനോടുന്നതിനിടയിൽ ഒരു നിമിഷം

 ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട്  നെട്ടോട്ടത്തിലാണല്ലോ നമ്മുടെ നാട്ടിലെ ഓരോരുത്തരും. ഈ ഒരു പശ്ചാത്തലത്തിൽ നമ്മുടെ ജീവിതത്തിൽ  ഉപകാരപ്പെട്ടേക്കാവുന്ന ഏതാനും ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുകയാണ്.

1. മാറ്റമെന്നത് വളരെ പെട്ടെന്ന് വരാം
 അർദ്ധരാത്രിയിലാണ് നോട്ട് അസാധുവാക്കൽ പ്രക്രിയ ആരംഭിച്ചത് . ഇതുമൂലം ഇന്ത്യയിലെ മുഴുവൻ ജനങ്ങളും  പ്രയാസപ്പെട്ടിരിക്കുകയുമാണ് . ഇതൊരാളും പ്രതീക്ഷിച്ചിരുന്നില്ല , ഇതിനായി ആരും തയാറായിരുന്നുമില്ല അതല്ലെങ്കിൽ ഇങ്ങനെയൊന്നു സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും നമ്മളാരും കരുതിയിട്ടില്ലായിരുന്നു എന്നതാണ് സത്യം.

 എന്നാൽ എപ്പോൾ , എവിടെ വെച്ച്  എന്നറിയില്ലെങ്കിലും  ഉറപ്പായും  സംഭവിക്കുമെന്ന് നമ്മൾക്കറിയാവുന്ന ഒരു കാര്യമുണ്ട് .   അതാണ് മരണം .
നോട്ടു അസാധുവാക്കിയത്  നമുക്ക് നാല് മണിക്കൂർ സമയമെങ്കിലും അനുവദിച്ചു കൊണ്ടായിരുന്നു . എന്നാൽ മരണത്തിനു മുൻപ്  നാല് സെക്കന്റു  പോലും നമുക്ക് മുന്നറിയിപ്പ് കിട്ടുകയില്ല . ചിന്തിക്കുക ,നമ്മളാരെങ്കിലും ആ   മരണത്തിനുവേണ്ടി തയ്യാറെടുപ്പു നടത്തിയിട്ടുണ്ടോ?

2 . മൂല്യം നഷ്ടപ്പെടാൻ വെറും സെക്കന്റുകൾ മാത്രം മതി .
ലക്ഷങ്ങളും കോടികളും വിലയുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടു കെട്ടുകൾ വെറും പേപ്പർ വില പോലും ഇല്ലാതായത് കേവലം മണിക്കൂറുകൾ കൊണ്ടാണ്. അതുപോലെ അമൂല്യമെന്നു കരുതുന്ന  നമ്മുടെ  സമ്പാദ്യം, പ്രതിച്ഛായ, അധികാരം എല്ലാം നമ്മുടെ മരണശേഷം നമ്മെ സംബന്ധിച്ചിടത്തോളം ഒരു പ്രയോജനവും ലഭിക്കാത്ത പാഴ് വസ്തുക്കൾ മാത്രമാണെന്ന് ഇതിന്റെയൊക്കെ പിൻബലത്തിൽ അഹങ്കാരികളാകുന്ന നമ്മൾ ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടോ ? നമ്മെ അക്രമികളും അഹങ്കാരികളുമാക്കുന്ന ഈ ഭൗതിക സൗകര്യങ്ങളെല്ലാം വെറും പാഴ്വസ്തുക്കളാകാൻ കേവലം സെക്കന്റുകൾ മാത്രം മതിയാകും .

3 . നന്മക്കായി  പ്രയോജനപ്പെടുത്തിയത് നമുക്ക് ഉപകാരമാകും 
 എ ടി എമ്മുകളും ബാങ്കുകളും അടച്ചിട്ടപ്പോൾ നമ്മൾ സ്വരുക്കൂട്ടി വെച്ച പണം നമുക്ക് പ്രയോജനപ്പെടാതായി. എന്നാൽ  നോട്ട് പിൻവലിക്കുന്നതിന് മുൻപ് ആ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടു കൊടുത്ത് നാം വാങ്ങിയ വസ്തുക്കളും ഉപകാരണങ്ങളൂം ഇന്നും നാം ഉപയോഗിക്കുന്നില്ലേ. അതായത് നാം ഫലപ്രദമായി ചിലവഴിച്ചത് നമുക്ക് ഉപകാരപ്പെട്ടുകൊണ്ടിരിക്കുന്നു .

മരണശേഷമുള്ള നമ്മുടെ പരലോക ജീവിതം സുഖകരമാകണമെങ്കിൽ നമ്മുടെ ഈ ജീവിതം നന്മ നിറഞ്ഞതാകണം.  അതല്ലെങ്കിൽ അവിടെ നമ്മൾ പരാചയപ്പെടുമെന്നത് തീർച്ച . ഓർക്കുക , നന്മകൾ ചെയ്യാനുള്ള സമയം  മരണം മൂലം നമുക്ക് നഷ്ടപ്പെടും, ശാരീരികമായുള്ള കഴിവ് രോഗിയാകുന്നതോടെയും നമുക്ക് നഷ്ടപ്പെടും.
4 . ചെറിയ നന്മകൾക്ക് പോലും വലിയ വിലയുണ്ടാകും 
  ഇന്ന് നൂറിന്റെയോ പത്തിന്റെയോ ഒക്കെ നോട്ടുള്ളവൻ എന്ത് മാത്രം ആശ്വാസമാണ് അനുഭവിക്കുന്നത് എന്ന് നാട്ടിലുള്ളവർക്ക് നന്നായറിയാം. അതുപോലെ നമ്മുടെ ചെറിയ ചെറിയ നന്മകൾ പോലും നമുക്ക്  വലിയ ആശ്വാസമാകുന്ന ഒരു സന്ദർഭം നമ്മെ  കാത്തിരിക്കുന്നു. അതുകൊണ്ട് നമുക്ക് ചെയ്യാൻ കഴിയുന്ന നന്മ അതെത്ര നിസാരമായാലും നമ്മുടെ സജീവമായ പങ്കാളിത്തം അതിലുണ്ടാവാനുള്ള ശ്രമം നിരന്തരം ഉണ്ടാകട്ടെ.

5 . പ്രേരണയും   ഉദ്ദേശവും  ജെനുവിനാകട്ടെ 
 ബാങ്കിൽ നോട്ടുമാറ്റത്തിനായി ചെല്ലുമ്പോൾ നമ്മുടെ പണത്തിന്റെ ഉറവിടവും ഐഡന്റിറ്റിയും ചോദ്യം ചെയ്യപ്പെടുന്നപോലെ  നാളെ സൃഷ്ടാവിന്റെ മുന്നിൽ നമ്മുടെ  പ്രവർത്തനങ്ങളുമായി നമ്മൾ ഹാജരാക്കപ്പെടുമ്പോൾ നമ്മുടെ  ഉദ്ദേശ ശുദ്ധിയും നമുക്ക് പ്രേരണ നൽകിയ ഘടകങ്ങളുമെല്ലാം     ചോദ്യം ചെയ്യപ്പെടുമെന്നതിനെ കുറിച്ച് നമ്മൾ ബോധവാന്മാരാകണം .  ജനങ്ങളുടെ ഇടയിൽ സൽപ്പേര് ലഭിക്കുന്നതിന് വേണ്ടിയോ മറ്റാരോടെങ്കിലും മത്സരിക്കുവാൻ വേണ്ടിയോ ആയിരുന്നോ  നമ്മുടെ പ്രവർത്തനങ്ങൾ ? അതോ സൃഷ്ടാവായ ദൈവത്തിന്റെ മാത്രം തൃപ്തി കാംക്ഷിച്ചു കൊണ്ടോ ? ഒരു വിശകലനത്തിന് വിധേയമാക്കുക.

6 . ഇനിയെങ്കിലും നമുക്കൊരു പ്ലാനിങ് ആവശ്യമുണ്ട് 
    നോക്കൂ ...ഇന്ന് ഒട്ടുമിക്ക ആളുകളും പരിഭ്രാന്തരും അതോടൊപ്പം അസാധുവാക്കിയ നോട്ടുകളെ  എന്ത് ചെയ്യണമെന്ന് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഈ വൈകിയ വേളയിൽ പക്ഷെ അതൊന്നും പ്രയോജനം ചെയ്തുകൊള്ളണമെന്നില്ല . അതുകൊണ്ട് ഈ സംഭവങ്ങളിൽ നിന്നെല്ലാം പാഠമുൾകൊള്ളുക . മരണാനന്തര ജീവിതത്തിലെ വിജയത്തിനായി ഇന്ന് തന്നെ പ്ലാനിങ് ആരംഭിക്കുക , ശരിയായ ഉദ്ദേശത്തോടെ , ആത്മാർത്ഥതയോടെയുള്ള നിരന്തര പ്രവർത്തനങ്ങൾ ഇന്ന് തന്നെ തുടങ്ങട്ടെ . അതല്ലെങ്കിൽ നമ്മൾ വൈകി പോയേക്കാം .

ആശയത്തിനു കടപ്പാട്: #CMAUS Alumni WhatsappGroup#

Tuesday, December 1, 2015

ചരിത്ര ഭൂമിയിൽ ഒരു ദിവസം

ചരിത്ര വിസ്മയങ്ങളാൽ നിറഞ്ഞു നിൽക്കുന്ന നഗരമാണ് പ്രവാചക നഗരം അഥവാ 'മദീന മുനവ്വറ '. നിരവധി സന്ദർശന തീര്‍ഥാടന  യാത്രകൾ ഒറ്റക്കും കൂട്ടായും ഈ പുണ്യ നഗരിയിലേക്ക് സംഘടിപ്പിക്കപ്പെടുന്നുണ്ട്. മദീനയുടെ പുണ്യം തേടി നിരവധി യാത്രകൾ നടത്താൻ എനിക്കും സാധിച്ചിട്ടുണ്ട്. ആ നഗരത്തിന്റെ  ശാന്തതയും സൗന്ദര്യവും ആവോളം ആസ്വദിക്കുവാനും അതിലേറെ അന്ത്യവിശ്രമം കൊള്ളുന്ന മുത്ത് റസൂലിനും സഹാബത്തിനുമൊരു സലാം ചൊല്ലി മസ്ജിദുന്നബവിയിലിരുന്നു ദുഅ ചെയ്യാനും  ആഗ്രഹിക്കാത്ത ഏതെങ്കിലും ഒരു വിശ്വാസിയുണ്ടാകുമോ ?. മദീനയുടെ തെരുവോരങ്ങളിലൂടെ  സഞ്ചരിക്കുമ്പോഴും ഹോട്ടൽ മുറിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പോലും പുണ്യ റസൂലിന്റെയും സഹാബത്തിന്റെയും കാൽ പാദങ്ങൾ ഏറ്റുവാങ്ങിയ മണ്ണിലാണല്ലോ ഞാനുള്ളതെന്ന വിചാരം മനസ്സിലും ശരീരത്തിലും വല്ലാത്തൊരനുഭവം പകർന്നു നൽകാറുണ്ട്. വായിച്ചും കേട്ടുമറിഞ്ഞ അക്കാലത്തെ ജന ജീവിതവും കഷ്ടപ്പാടുകളും സഹനവും  ഇന്നത്തെ കൂറ്റൻ കെട്ടിടങ്ങളും ഹോട്ടൽ സമുച്ചയങ്ങളും കാണുമ്പോൾ മനസ്സിലേക്ക് അകകാഴ്ചകളായി പറന്നിറങ്ങാറുണ്ട്. മദീനയിലേക്കുള്ള നമ്മുടെ ഒട്ടുമിക്ക യാത്രകളും ഉഹ്ദ് ,ബദർ ,കുബാമസ്ജിദ് , ഖൻദക്ക് ,മസ്ജിദ് കിബ് ലതൈൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു മസ്ജിദുന്നബവിയിൽ സമാപിക്കുകയാണ് പതിവ്. എന്നാൽ ഇസ്ലാമിക  ചരിത്രത്തിനു സാക്ഷിയായ എത്രയോ സ്ഥലങ്ങളും കാഴ്ചകളും മദീനയിൽ ഇനിയും  ഉറങ്ങി കിടക്കുന്നുണ്ട് . ആ കാഴ്ചകളിലേക്കൊരു യാത്ര പോകുവാൻ ഫോക്കസ് ജിദ്ദ തീരുമാനിക്കുമ്പോൾ ആദ്യ ബുക്കിംഗ് നടത്തി ആവേശത്തോടെയും ആഗ്രഹത്തോടെയും ആ ദിനത്തിനായി  കാത്തിരിക്കുകയായിരുന്നു.

പ്രവാസിയുടെ ഉത്സവ ദിനമെന്നു പറയാവുന്ന വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് ഞങ്ങൾ ജിദ്ദയിൽ നിന്നും യാത്ര പുറപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാൽപത്തി എട്ടോളം ആളുകളടങ്ങുന്നതാണ് ഞങ്ങളുടെ സംഘം. നല്ലൊരു വാഹനവും ഡ്രൈവറുമാണ് നമ്മുടെ കൂടെയുള്ളതെന്നു ഉറപ്പിക്കാനായാൽ യാത്രയിലെ പ്രാർത്ഥന ചൊല്ലി ആകുലതകളില്ലാതെ നമുക്കായാത്ര ആവോളം ആസ്വദിക്കാം. ഭാഗ്യമെന്നു പറയട്ടെ , ഞങ്ങളുടെ  ഡ്രൈവർ ഞങ്ങളിതുവരെ കണ്ടിട്ടില്ലാത്തത്ര സമർത്ഥനും അതിലേറെ മാന്യ വ്യക്തിത്വവുമാണെന്നാദ്യമേ ബോധ്യപ്പെട്ടു. യാത്ര തുടങ്ങിയ ഉടനെ തന്നെ ക്യാപ്റ്റൻമാരായ ജരീർ വേങ്ങരയും മുസ്തഫ വാഴക്കടവും യാത്രയെ കുറിച്ച് വിശദീകരിച്ചു. വിശ്രമത്തിനു പ്രത്യേക സമയമില്ല എന്നറിഞ്ഞതോടെ പലരും സംസാരമൊക്കെ നിർത്തി ഉറക്കത്തിലേക്ക് പതിയെ ഊർന്നിറങ്ങി . പിന്നീട്  കൃത്യം നാലര മണിക്കൂർ  കഴിയുമ്പോൾ ക്യാപ്റ്റന്റെ അനൌണ്‍സ്മെന്റ് കേട്ടാണ് പലരും ഉണർന്നത്. മദീനയിൽ ഞങ്ങൾക്കായി മുൻകൂട്ടി തയ്യാറാക്കിയ ഹോട്ടലിനടുത്ത് എത്തിയിരിക്കുന്നു. എല്ലാവരും തങ്ങളുടെ ബാഗുകളെടുത്ത് ഹോട്ടലിലേക്ക് നടക്കുമ്പോൾ രാവിലെ ഏഴു മണിക്ക് യാത്ര തുടരുമെന്ന് ക്യാപ്റ്റൻ വീണ്ടും ഞങ്ങളെ  ഓർമിപ്പിച്ചു.

മസ്ജിദുന്നബവിയിൽ ഫജ്ർ നമസ്കാരവും സിയാറത്തും കഴിഞ്ഞു  രാവിലെ ഏഴു മണിക്ക് തന്നെ ഞങ്ങളെല്ലാവരും ഇസ്ലാമിന്റെ ചരിത്രമുറങ്ങുന്ന മദീനയുടെ വിരിമാറിലൂടെ യാത്ര  തുടങ്ങി.  വഴികാട്ടികളായി മദീന ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുഹമ്മദ്‌ സാഹിബും മുഹമ്മദ്‌ ഹുസൈൻ  മടവൂരും ഞങ്ങൾക്കൊപ്പമുണ്ട്.  ഞങ്ങളാദ്യം പോയത്  ഇസ്ലാമിക ചരിത്രത്തിലെ രണ്ടാമത്തെ യുദ്ധം നടന്ന ഉഹ്ദ് മലയുടെ താഴ് വരയിലേക്കാണ്. നിരവധി തവണ ഞങ്ങളെല്ലാവരും ഇവിടെ സന്ദർശിച്ചിട്ടുള്ളതാണ്. എന്നാൽ ഞാനടക്കമുള്ള പലരും രാത്രിയിലാണ് മുമ്പ് ഇവിടെ സന്ദർശിച്ചിട്ടുണ്ടായിരുന്നത്. രാത്രിയിലെ ഉറങ്ങി കിടക്കുന്ന ഉഹ്ദ് താഴ്‌വര പകലിൽ എത്രമാത്രം  സജീവമാണെന്ന് ഞങ്ങൾ കണ്ടു. സന്ദർശകരെ കൊണ്ട് അവിടെമാകെ നിറഞ്ഞിരിക്കുന്നു. ജബലു റുമാത്ത് എന്ന പേരിൽ അറിയപ്പെടുന്ന , ഉഹ്ദ് യുദ്ധത്തിൽ അൻപത് അമ്പെയ്ത്തുകാരെ പാറാവുകാരായി നബി (സ ) നിർത്തിയ ജബലു ഐനും ശുഹദാക്കളുടെ മഖു്ബറക്കും ഇടയിലായി നൂറു കണക്കിന് വഴിയോര കച്ചവടക്കാർ തമ്പടിച്ചിരിക്കുന്നു. ജബലു റുമാത്തിൽ കയറി നിന്നു താഴെ നടക്കുന്ന കച്ചവടവും പരിസര പ്രദേശങ്ങളിലുമെല്ലാം ഒന്നു കണ്ണോടിച്ചു  കൊണ്ടിരിക്കുന്നതിനിടയിലാണ്  വേഗം ബസിൽ കയറാനായി ക്യാപ്റ്റന്റെ അഭ്യർത്ഥന വന്നത്.
മദീന ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് സാഹിബും മുഹമ്മദ്‌ ഹുസൈന്‍ മടവൂരും ഉഹ്ദില്‍ 

ഉഹ്ദിലെ വിവിധ കച്ചവടക്കാർ 

ഉഹ്ദിലെ ഈത്തപ്പഴ കച്ചവടം 

ശുഹദാക്കളുടെ മഖ് ബറക്ക് മുന്നിൽ 


ജബലു റുമാത്തിൽ നിന്നൊരു ദൃശ്യം 

ഉഹ്ദ് യുദ്ധത്തിൽ നബി (സ )യെ സഹാബികൾ സംരക്ഷിച്ചെന്നു പറയപ്പെടുന്ന  സ്ഥലം 

ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനത്തെ കുറിച്ച് മുഹമ്മദ്‌ സാഹിബ്  വിശദീകരിക്കാൻ തുടങ്ങി. ഉഹ്ദ് യുദ്ധത്തിൽ ശത്രുക്കൾക്ക് മേൽകോയ്മ കിട്ടിയ സമയത്ത്  സഹാബത്ത് മുഴുവനായി നബി (സ) യുടെ ചുറ്റും നിന്ന് അദ്ദേഹത്തിനു സംരക്ഷണ വലയമൊരുക്കി. തുടർന്ന് ഉഹ്ദ് മലയുടെ അടിഭാഗത്തായുള്ള ഒരു ചെറിയ ഗുഹയിൽ കൊണ്ടു പോയി നബി (സ) യ്ക്ക് വിശ്രമം നൽകിയ  ചരിത്രം  അദ്ദേഹം വിശദീകരിച്ചപ്പോഴേക്കും ഞങ്ങൾ അവിടെ എത്തികഴിഞ്ഞിരുന്നു. ഉഹ്ദ് മലയുടെ ഒരറ്റത്ത്  ഏകദേശം മദ്ധ്യത്തിലായാണ് ഈ ഗുഹ നിലകൊള്ളുന്നത് . വളരെയേറെ സന്ദർശകർ ആ ഗുഹയിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട് . ഞങ്ങളിൽ പലർക്കും ഗുഹയുടെ ഉള്ളിലേക്ക് പോകണമെന്നുണ്ടായിരുന്നു. പക്ഷേ , വെള്ളിയാഴ്ചയായതിനാലും  ഷെഡ്യൂൾ ചെയ്ത സമയ ക്രമം കൃത്യമായി പാലിക്കണമെന്നതിനാലും  ഞങ്ങൾ അങ്ങോട്ട്‌  നീങ്ങാതെ അടുത്ത ലക്ഷ്യ സ്ഥാനത്തേക്കായി  യാത്ര തുടർന്നു.

മദീനയിൽ നിന്നല്പം ദൂരമുള്ള  വാദീ ബൈളാഇലേക്കാണ്  ഞങ്ങൾ യാത്ര ചെയ്യുന്നത്  . ജിന്ന് താഴ് വര എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ടത്രേ. ഇവിടേക്കുള്ള വഴിയിൽ നമ്മുടെ നാട്ടിലേതിനു  സമാനമായൊരു കാഴ്ചയുണ്ട്. വെള്ളം നിറഞ്ഞു നിൽക്കുന്ന ഒരു ചെറിയ ഡാമും നല്ല പച്ചപ്പും. മടക്കത്തിൽ അവിടെ ഇറങ്ങി കുറച്ചു ഫോട്ടോസ് എടുക്കണമെന്ന് പലരും പറഞിരുന്നെങ്കിലും അതു നടന്നില്ല. കയറ്റമെന്നു തോന്നുന്ന റോഡിൽ   വാഹനങ്ങൾ തനിയെ നീങ്ങുന്ന അത്ഭുതമാണ് ഇവിടെയുള്ളതെന്നു മുഹമ്മദ്‌ സാഹിബ് വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  ഈ അത്ഭുത പ്രതിഭാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു .ചെറിയ മലകളാൽ ചുറ്റപ്പെട്ട ഒരു ചെറിയ പ്രദേശമാണ് വാദീ ബൈളാഅ്‌.  അവിടേക്കെത്തുമ്പോൾ റോഡിനിരുവശത്തുമായി ആളുകൾ കൂടി നിൽക്കുന്നുണ്ട്. ചിലർ വാഹനങ്ങളുമായും വെള്ള കുപ്പികളുമായോക്കെ പരീക്ഷണം നടത്തുന്നു . ഡ്രൈവർ ബസ് നിർത്തി.  ഞങ്ങളുടെ പിൻ വശത്തെ റോഡ്‌  ചെറിയൊരു കയറ്റമായി എല്ലാവർക്കും തോന്നുന്നുണ്ട്. ഡ്രൈവർ ബസിനെ  ന്യൂട്രൽ  പൊസിഷനിലേക്ക് മാറ്റി രണ്ടു കാലും സീറ്റിലായി ഇരുന്നു. അത്ഭുതം തന്നെ , ബസ് പതിയെ പിന്നോട്ട് നീങ്ങി സ്പീഡ് കൂടാൻ തുടങ്ങി.   ഞങ്ങളെല്ലാവരും ബസിൽ നിന്നിറങ്ങി നോക്കുമ്പോൾ പലരും തർക്കത്തിലായി . റോഡിനു കയറ്റമില്ലെന്നും ഇതൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ മാത്രമാണെന്ന് വരെ ചിലർ അഭിപ്രായപ്പെട്ടു. ഞങ്ങൾ കുറച്ചു കൂടി മുന്നോട്ട് പോയി . പലരും പലവിധ ന്യായങ്ങളായും പലവിധത്തിലും ഈ പ്രതിഭാസത്തെ കുറിച്ച് അഭിപ്രായപ്പെട്ടു. ഏതായാലും  അവിടെ നിന്നും തിരിച്ചു പോരുമ്പോഴാണ് വാദീ ബൈളാഇന്റെ ശരിക്കുമുള്ള അത്ഭുതം മനസ്സിലാകുന്നത്. സമനിരപ്പായ റോഡിലൂടെ   ന്യൂട്ടർ പോസിഷനുള്ള ബസ്  എഴുപത് -എണ്‍പത് കിലോമീറ്റർ സ്പീഡിൽ തനിയെ ഓടുകയാണ്. അതോടുകൂടി വാദീ ബൈളാഇന്റെ പ്രത്യേകത എല്ലാവർക്കും  ബോധ്യമായി.
വാദീ ബൈളാ അ്‌

തനിയെ പിറകോട്ട് പോകുന്ന ബസ് 

വാദീ ബൈളാ അ്‌

വാദീ ബൈളാ അ്‌

വാദീ ബൈളാ അ്‌

വെള്ളിയാഴ്ച ദിവസമായതിനാൽ ജുമുഅക്ക് മുമ്പുള്ള ഞങ്ങളുടെ ഷെഡ്യൂൾ ഏകദേശം തീരുകയാണ്. ജുമുഅ നമസ്കാരം മസ്ജിദു നബവിയിലാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് . മദീനയിലേക്കൊരല്പം യാത്രയുണ്ട്. ക്വിസ് മാസ്റ്റർ അബ്ദുൽ ജലീൽ സി.എച്ച്  ആ സമയം ഫലപ്രദമായി ഉപയോഗിച്ചു . മദീനയിലെത്തുന്നതോട് കൂടി മുഹമ്മദ്‌ സാഹിബ്  'ബിഅ്‌ർ ഉസ്മാൻ' എന്ന പുരാതനമായ  കിണറിനെ കുറിച്ച് സൂചിപ്പിച്ചു. ഞങ്ങളുടെ അമീർ അബ്ദു സ്സലാം സ്വലാഹി അതിന്റെ ചരിത്ര പശ്ചാത്തലം  കൂടി വിശദീകരിച്ചു. നബി (സ ) യും സഹാബത്തും ഹിജറ വന്ന കാലത്ത് മദീനയിൽ അതിയായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു. ആ സമയത്ത് കുറച്ചെങ്കിലും വെള്ളമുണ്ടായിരുന്ന ആ കിണർ ഒരു ജൂതന്റെ കൈവശമായിരുന്നു. വിശ്വാസികൾ പലവിധത്തിൽ ഈ കിണറിൽ നിന്നും വെള്ളമെടുക്കാൻ അനുവാദം ചോദിച്ചെങ്കിലും  അതൊരു  പൊതു കിണറാക്കി മാറ്റുവാൻ അദ്ദേഹം തയ്യാറായില്ല. അപ്പോൾ ഉസ്മാൻ (റ ) തന്റെ കൈവശമുണ്ടായിരുന്ന മുപ്പത്തി അയ്യായിരം ദീനാർ നൽകി ആ  കിണർ ജൂതനിൽ നിന്നും വിലക്കു വാങ്ങി പൊതു കിണറായി വഖഫ് നൽകി എന്നാണു ചരിത്രം.  കിണറിന്റെ ചരിത്ര പശ്ചാത്തലം കൂടി  കേട്ടപ്പോൾ  കാണാനുള്ള ഞങ്ങളുടെ ആഗ്രഹം വർദ്ധിച്ചു. പക്ഷേ , അവിടെക്കുള്ള സന്ദർശനം ഇപ്പോൾ അനുവദിക്കുന്നില്ലെന്നും  കിണർ നിൽക്കുന്ന മസ്റയുടെ കോമ്പൌണ്ട് മാത്രമേ നമുക്ക് കാണാൻ സാധിക്കൂ എന്നു കൂടി  മുഹമ്മദ്‌ സാഹിബ് പറഞ്ഞപ്പോൾ  ഞങ്ങളൽപ്പം  നിരാശരായി. അവസാനം  അതെങ്കിൽ അതെന്ന മട്ടിൽ ഞങ്ങൾ അങ്ങോട്ട്‌ യാത്ര തിരിച്ചു. കോമ്പൌണ്ട് ഗേറ്റിനരികിൽ ഡ്രൈവർ ബസ് നിർത്തുമ്പോൾ ഒരാൾ ഗേറ്റ് തുറന്നു അകത്തേക്ക് പോകുന്നത് കണ്ടു. അദ്ദേഹത്തോടോന്നു അനുവാദം ചോദിച്ചു നോക്കുവാൻ  ഡ്രൈവറാണ് ഞങ്ങളോട്  പറഞ്ഞത്. മുഹമ്മദ്‌ സാഹിബ്  അദ്ദേഹത്തോട് സലാം ചൊല്ലി അനുവാദം ചോദിച്ചു. ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ടതാ ഗെയ്റ്റ്  ഞങ്ങൾക്കായി തുറക്കപ്പെടുന്നു. എല്ലാവരും ധൃതിയിൽ ബസിൽ നിന്നും ഇറങ്ങി കിണറെവിടെ എന്നു തിരക്കാൻ  തുടങ്ങി. അവസാനം ആ സഹോദരനോട് തന്നെ ചോദിച്ചപ്പോഴാണ് അയാൾ അവിടെ ജോലി ചെയ്യുന്നയാളല്ലെന്നും അവിടെയുള്ള അയാളുടെ സുഹൃത്തിന്റെ അടുത്തേക്ക് വിരുന്നു വന്നതാണെന്നും അറിയുന്നത്. ഇസ്ലാമിക ചരിത്രത്തിലെ ഒരേടവിടെയുള്ളത് ആ പാവം അറിയുന്നത് ഞങ്ങൾ പറയുമ്പോൾ മാത്രമാണത്രേ.  എവിടെ തിരയണം എന്ന് ഞങ്ങൾ സംശയിച്ചു നിൽക്കുമ്പോൾ ഞങ്ങളിൽ നിന്നു തന്നെ ഒരാൾ പറഞ്ഞു " അതാ കയറും കപ്പിയും  കാണുന്നു ". പിന്നെ എല്ലാവരും ഒരോട്ടമായിരുന്നു ആ ഭാഗത്തേക്ക്. ഇരുമ്പു കമ്പികളാൽ അവിടെ  വേലി കെട്ടിയിട്ടുണ്ട് . കിണർ സമ ചതുരത്തിലാണോ എന്നും തോന്നുന്നുണ്ട്. ഇരുമ്പ് ഷീറ്റുകൾ കൊണ്ട് മുകൾ ഭാഗം മറച്ചിട്ടുമുണ്ട് . വെള്ളം കോരാനുള്ള കയറും കപ്പിയുമൊക്കെ റെഡി. കൂടാതെ പമ്പ് സെറ്റുകളും ഉപയോഗിക്കുന്നുണ്ട്. കമ്പി വേലിക്കിപ്പുറം ഫോട്ടോ എടുക്കാൻ ഞങ്ങൾ മത്സരിച്ചു. ആയിരത്തി നാനൂറിൽ പരം വർഷങ്ങൾ പഴക്കമുള്ള ഒരു കിണർ, ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലെ ആ നീരുറവക്കരികിൽ അക്കാലത്ത് കാത്ത് നിന്നിട്ടുണ്ടാവുന്ന ഒരു കൂട്ടം മനുഷ്യരെ ഞാൻ മനസ്സിൽ കണ്ടു. ദാഹിച്ചു വലഞ്ഞു വരുന്ന എത്രയെത്ര ആളുകളെയായിരിക്കും ആ  കിണർ ആശ്വാസത്തോടെയും സന്തോഷത്തോടെയും മടക്കി വിട്ടിട്ടുണ്ടാവുക. അതുപോലെയാവില്ലെങ്കിലും  അപ്രതീക്ഷിതമായി ആ കിണർ കാണാൻ സാധിച്ചതിലുള്ള അതിയായ സന്തോഷവുമായി ഞങ്ങളും  മടങ്ങി .
ബിഅ്‌ർ ഉസ്മാന്റെ പടം പിടിക്കുന്നവർ 
ബിഅ്‌ർ ഉസ്മാൻ 


അവിടെ നിന്നും ഞങ്ങൾ നേരെ പോയത് മസ്ജിദുന്നബവിയിലേക്കാണ്. ജുമുഅ നമസ്കാരവും ഭക്ഷണവും കഴിഞ്ഞ്  വീണ്ടും യാത്ര തുടർന്നു. മദീനയിലെ പ്രധാന ജൂത കുടുംബമായിരുന്ന ബനൂ ഖുറൈള ഗോത്രം താമസിച്ചിരുന്ന ഭാഗത്തേക്കാണ് ഞങ്ങൾ പോകുന്നത്. ഹിജ്റയുടെ ആദ്യകാലത്ത് മുസ്ലിംകളുമായി സന്ധിയുണ്ടാക്കുകയും പിൽക്കാലത്ത് മുസ്ലിംകളുടെ ശത്രുക്കളായി മാറുകയും ചെയ്തവരാണ്  ബനൂ ഖുറൈള ഗോത്രക്കാർ.  കഅബ് ബ്നു അഷ്റഫ് എന്ന ബനൂ ഖുറൈള ഗോത്രത്തിലെ പ്രധാനിയുടെ വീടിന്റെ അവശിഷ്ടങ്ങൾ നമുക്കവിടെ കാണാം. വലിയ കരിങ്കൽ കട്ടകൾ കൂട്ടിവെച്ചുണ്ടാക്കിയ ആ വീട് ഒരു കോട്ട പോലെ തോന്നിക്കും. അതിനോടനുബന്ധിച്ചു തന്നെ ജൂത ഗോത്രത്തിന്റെ കൈവശമുണ്ടായിരുന്ന ഈന്തപ്പന തോട്ടങ്ങളും അവിടെയുണ്ട്. അധികം പ്രായമാകാത്ത തോട്ടമാണ് തൊട്ടടുത്തുള്ളത്. ഈന്തപ്പനകൾക്കിടയിൽ നിന്നെല്ലാവരും ഓരോ   ഫോട്ടോ എടുത്തു ഞങ്ങൾ അവിടെ നിന്നും അടുത്ത കാഴ്ചകളിലേക്ക് നീങ്ങി.
കഅബു ബ്നു അഷ്റഫിന്റെ കോട്ടയുടെ ഭാഗങ്ങൾ 

കഅബു ബ്നു അഷ്റഫിന്റെ കോട്ടയുടെ ഭാഗങ്ങൾ 

ഈന്തപ്പന തോട്ടത്തിൽ നിന്നും 

അവിടെ നിന്നും ഞങ്ങൾ നേരെ പോയത് 'കത്തിയ മല ' കാണാൻ വേണ്ടിയാണ്. ഹിജ്റ 654 ലാണ് ആ സംഭവം നടന്നത്. മദീനയിൽ നിന്നല്പം ദൂരെയുള്ള മലയിൽ ശക്തിയായ അഗ്നിസ്ഫോടനമുണ്ടാകുകയും ആളികത്തിയ ആ തീയുടെ ചൂട് മദീനയിലേക്ക് പോലും അനുഭവപ്പെട്ടു എന്നുമാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ഹിജാസിൽ നിന്നും തീ ഉയരുകയും ആ തീയെ ബസ്രയിൽ നിന്നു കാണാൻ കഴിയുകയും ചെയ്യാതെ അന്ത്യനാൾ സംഭവിക്കുകയില്ല എന്നൊരു പ്രവാചക വചനമുണ്ടെന്ന് അബ്ദു സ്സലാം സ്വലാഹി സൂചിപ്പിച്ചു. കത്തിക്കരിഞ്ഞ മണ്ണുമായി നിൽക്കുന്ന മലയുടെ പകുതിയോളം ഭാഗം ഇടിച്ചു നിരത്തിയിട്ടുണ്ട്.
കത്തിയ മല 

മല ഇടിച്ചു നിരപ്പാക്കിയ സ്ഥലം 

അവിടെ നിന്നും മടങ്ങുമ്പോഴാണ് ആയിശ (റ )വിന്റെ സഹോദരീ പുത്രനും പ്രമുഖ താബിഉമായ  ഉർവത്തുബ്നു സുബൈറിന്റെ കോട്ടയുണ്ടായിരുന്ന സ്ഥലം സന്ദർശിക്കുന്നത്. മദീനയിലെ നല്ല കൃഷിയിടങ്ങളുണ്ടായിരുന്ന ഭാഗമായിരുന്നു ഇതെന്നു പറയപ്പെടുന്നു. വലിയ കരിങ്കല്ലുകളിൽ തീർത്ത കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമാണ് ഇന്നവിടെയുള്ളത്. വളരെ വലിയൊരു കിണറും അവിടെയുണ്ട്. തൊട്ടടുത്തായി കോട്ട പുനർ നിർമിച്ചതാണെന്ന് കരുതാവുന്നൊരു പുതിയ കോട്ടയും അവിടെ കാണാം. ഇങ്ങനെയൊരു വലിയ കോട്ട എന്തിനായിരുന്നു എന്നതിനു വ്യക്തമായ കാരണങ്ങളൊന്നും ചരിത്ര ഗ്രന്ഥങ്ങളിൽ വായിക്കാൻ സാധിച്ചിട്ടില്ല എന്നാണു പണ്ഡിതർ അഭിപ്രായപ്പെടുന്നത് .
ഉർവത്തു ബ്നു സുബൈറിന്റെ പുനർ നിർമിച്ച കോട്ട  

കോട്ടയുടെ ഭാഗങ്ങൾ 

സമയം നാലു മണി കഴിഞ്ഞിട്ടേയുള്ളൂ . ഞങ്ങളുടെ മുന്നിൽ  ഇനിയും വിസ്മയിപ്പിക്കുന്ന ചരിത്ര സ്ഥലങ്ങൾ ഏറെയുണ്ട്. അതോടൊപ്പം തൊട്ടടുത്ത ദിവസം ജോലിയുള്ള നിരവധിയാളുകളും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അതുകൊണ്ട് ബാക്കിയുള്ള സമയം  മദീനയുടെ ഉള്ളിലുള്ള സ്ഥലങ്ങൾക്കായി വിനിയോഗിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മസ്ജിദുന്നബവിയിൽ നിന്നും അകലെയല്ലാതെ ഹിജാസ് റയിൽവേ സ്റ്റേഷനും അതിനോടനുബന്ധിച്ചൊരു മ്യൂസിയവും ഉള്ളതായി മുഹമ്മദ്‌ സാഹിബ് നിർദേശിച്ചപ്പോൾ അവസാന സന്ദർശനം അവിടെ തന്നെയാകട്ടെയെന്നു ഞങ്ങൾ തീരുമാനിച്ചു. വെള്ളിയാഴ്ചയായതിനാൽ അഞ്ചു  മണി മുതൽ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തിനു മുൻപിൽ  പച്ച പുതച്ചു കിടക്കുന്ന ചെറിയ പാർക്കിൽ എല്ലാവരും അല്പം വിശ്രമിക്കുകയും  ഫോട്ടോകൾ  പകർത്തുകയും ചെയ്തു കൊണ്ടിരുന്നു . കൃത്യം അഞ്ചു മണിക്ക് തന്നെ പ്രവേശന കവാടം തുറക്കപ്പെട്ടു. പ്രവേശനം തികച്ചും സൗജന്യമാണ് . ഞങ്ങളെ കൂടാതെ വളരെ കുറച്ചു ആളുകൾ മാത്രമാണവിടെ ഉണ്ടായിരുന്നത് . ഞങ്ങളുടെ കൂട്ടത്തിൽ വീഡിയോ അടക്കം നാലു കാമറമാന്മാർ കൂടിയുണ്ട് . ഞങ്ങൾ നാലുപേരും ഏറ്റവും പിന്നിലായാണ് നിന്നത്. ഞങ്ങൾ ഇന്നുവരെ സന്ദർശിച്ച മ്യൂസിയങ്ങളിൽ ഒന്നിലും കാമറ അനുവദിക്കാറില്ല. അതുകൊണ്ട്  പുറത്തിരിക്കേണ്ടി വരുമോ എന്നവസാന നിമിഷം വരെ ഞങ്ങൾ ചിന്തിച്ചുവെങ്കിലും യാതൊരു ചോദ്യം പോലും നേരിടാതെ ഞങ്ങൾ കാമറയുമായി 'ധൈര്യ 'പൂർവ്വം  അകത്ത് കയറി .



ഹിജാസ് റയിൽവെ സ്റ്റേഷനാണ് മ്യൂസിയമായി പരിണമിച്ചിരിക്കുന്നത്.  ചരിത്ര വിദ്യാർത്ഥികളുടെ മനം കവരുന്നവയാണ്  മ്യൂസിയത്തിലെ പ്രദർശന വസ്തുക്കൾ. നബി (സ )യുടെ കാലത്തെ സ്വർണ നാണയങ്ങൾ തൊട്ടു അബ്ദുൽ അസീസ്‌ രാജാവ് ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ വരെ ആ മ്യൂസിയത്തിലുണ്ട്. ഒറിജിനൽ അജ് വ കാരക്കയും സഹാബത്തിന്റെ കാലത്തെ ആയുധങ്ങളും പ്രാചീന മദീനയിലെ വസ്ത്രങ്ങളും എല്ലാം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് . നിരവധി മദീന യാത്രകൾ നമ്മൾ നടത്താറുണ്ടെങ്കിലും ഹറമിൽ നിന്നും വളരെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം നമ്മുടെ ശ്രദ്ധയിൽ പെടാറെ ഇല്ല. മ്യൂസിയം കഴിഞ്ഞാലുള്ള കോമ്പൌണ്ട്   ഹിജാസ് റയിൽവേയുടെതാണ് . 1908 ൽ തുർക്കിയിലെ ഒട്ടോമൻ ചക്രവർത്തി പണി കഴിപ്പിച്ചതാണ്‌ ഹിജാസ് റയിൽവേ.  മദീനയിൽ നിന്നും സിറിയയിലെ ദാമാസ്കസിലെക്കും അവിടെ നിന്നും തുർക്കിയിലേക്കും നീളുന്ന ഈ പാത മക്ക വരെയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒന്നാം ലോക മഹാ യുദ്ധം മൂലം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നു ചരിത്രം പറയുന്നു. ഒന്നാം ലോക മഹാ യുദ്ധാനന്തരം ഈ പാത നശിപ്പിക്കുകയാണുണ്ടായത് . എങ്കിലും റയിൽ പാതയുടെയും ബോഗികളുടെയും സ്റ്റെഷന്റെയുമൊക്കെ ഒരു ബാക്കി പത്രം മദീനയിൽ കൂടാതെ   മദാഇൻ സാലിഹിലെ അൽ ഉല , തബൂക്ക് എന്നിവിടങ്ങളിൽ ഇപ്പോഴുമുണ്ട് . ഒരു നൂറ്റാണ്ട് ഉപയോഗ ശൂന്യമായി കിടക്കുന്നുവെങ്കിലും റയിൽ പാത ഒരു കേടും കൂടാതെ ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്. അന്നത്തെ ട്രെയിൻ ബോഗികളും ചില വ്യത്യാസങ്ങൾ വരുത്തി പ്രദർശിപ്പിച്ചിട്ടുണ്ട് . മഗ്രിബ് നമസ്കാരത്തിനുള്ള ബാങ്ക് വിളിച്ചതോട് കൂടി സെക്യൂരിറ്റി ജീവനക്കാർ മുഴുവൻ ആളുകളെയും പുറത്താക്കാൻ തുടങ്ങി. മനം കവരുന്ന കാഴ്ചയിൽ ലയിച്ച ഞങ്ങളിൽ പലരെയും പുറത്താക്കാൻ അവർക്കിത്തിരി കയർത്തു സംസാരിക്കേണ്ടിയും  വന്നു.
അജ് വ കാരക്ക 

നബി (സ )യുടെ കാലത്തെ സ്വർണ നാണയങ്ങൾ 



പരിശുദ്ധ ഖുർആനിന്റെ കയ്യെഴുത്തു പ്രതിയുടെ ഫോട്ടോ കോപ്പി 

കല്ലിൽ കൊത്തിവെച്ച ഖുർആൻ വചനങ്ങൾ 

ഓട്ടോമൻ കാലത്തെ  വാളും പരിചയും 

മദീനയിലെ പുരാതന വസ്ത്രങ്ങൾ 

ഹിജാസ് റയിൽ വെ 

ഹിജാസ് റയിൽ വെ 


ഹിജാസ് റയിൽ പാളത്തിൽ കൂട്ടുകാരോടൊപ്പം 

അടുത്ത ദിവസം ശനിയാഴ്ചയാണ് , ഞങ്ങളിൽ പലർക്കും ജോലിയുണ്ട്. അതുകൊണ്ട് മ്യൂസിയത്തിൽ നിന്നും ഇറങ്ങിയ ഉടനെ മനസ്സിലോരെ വിങ്ങലുമായി ഞങ്ങൾ മദീനയോട് വിടവാങ്ങി. രണ്ടു നമസ്കാരങ്ങളും രാത്രി ഭക്ഷണവും വഴിയിലാണ്. സംഘത്തിലെ മുഴുവൻ ആളുകളും യാത്രയിലെ ഹൃദ്യമായ അനുഭവങ്ങളും ആസ്വാദനങ്ങളും പരസ്പരം പങ്കുവെച്ചു. ഓരോരുത്തരുടെയും മാറി മാറിയുള്ള സംസാരം ശ്രദ്ധിച്ച പാകിസ്ഥാനിയായ, എന്നാൽ സൗദിയിൽ ജനിച്ചു വളർന്നു പാകിസ്ഥാൻ  കണ്ടിട്ടു പോലുമില്ലാത്ത ഞങ്ങളുടെ ഡ്രൈവറും മൈക്ക് എടുത്തു . അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് ഒന്നു മാത്രം. എന്നിൽ നിന്നും എന്തെങ്കിലും പ്രയാസമുണ്ടായെങ്കിൽ ദയവായി ക്ഷമിക്കണമെന്ന്. സൗദി അറേബ്യയിൽ വന്നതിനു ശേഷം നിരവധി ബസ് യാത്രകൾ മദീനയിലെക്കും മക്കയിലേക്കും മറ്റു സ്ഥലങ്ങളിലേക്കും ഞാൻ നടത്തിയിട്ടുണ്ട്.  കണ്ടിട്ടുള്ള ഡ്രൈവർമാരിൽ ഏറിയ പങ്കും അഹങ്കാരികളും മുൻ കോപികളുമാണ്. അതിൽ നിന്നും വിപരീതമായി സമർത്ഥനായ  അതിലേറെ പച്ചയായൊരു നല്ല മനുഷ്യനോടൊപ്പം യാത്ര ചെയ്യാൻ സാധിച്ചു എന്നതും ഈ യാത്രയിലെ നല്ലൊരനുഭവമായി ഞാൻ കരുതുന്നു.

കൂടുതൽ ഫോട്ടോകൾ ഇവിടെ ലഭിക്കും

Tuesday, January 7, 2014

ന്യൂ ജനറേഷൻ വിവാഹങ്ങൾ






മലയാളം ബ്ലോഗേഴ്സ് കൂട്ടായ്മയുടെ 'മഴവില്ല്' ഇ  മാസികയുടെ ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച എന്റെ  ഒരു ചെറിയ കുറിപ്പ് . മാഗസിൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വിവാഹിതരാകാതെ ആണിനും പെണ്ണിനും സ്വതന്ത്രമായി ജീവിക്കാം എന്ന തത്വം ഒരു മതവും അതിന്റെ അനുയായികളെ പഠിപ്പിക്കുന്നില്ല . മാത്രമല്ല , വിവാഹത്തിലൂടെ മാത്രമേ നല്ലൊരു പിൻ തലമുറയെ വാർത്തെടുക്കാനും ഉത്തമമായ ഒരു സമൂഹത്തെ നിലനിർത്താനും സാധിക്കുകയുള്ളൂ .അതു കൊണ്ടു തന്നെ മനുഷ്യരെ സംബന്ധിച്ചിടത്തോളം വിവാഹം പരമ പ്രധാനവും ഒഴിച്ചു കൂടാൻ പറ്റാത്തതുമാണ്‌  .  ഭൂരിഭാഗം മതങ്ങളും  വിവാഹ കർമങ്ങൾ എങ്ങിനെയായിരിക്കണം എന്നു വ്യക്തമായി പഠിപ്പിക്കുന്നുണ്ട്  . ഓരോ മതത്തിലേയും വിവാഹവുമായി ബന്ധപ്പെട്ട കർമങ്ങൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് അവയെല്ലാം വളരെ ലളിതവും സാമ്പത്തികമായി വലിയ ബാധ്യതകൾ വരുത്തിവെക്കുന്നവയുമല്ല എന്നുള്ളതാണ് . വിവാഹം എല്ലാവർക്കും സധ്യമാകുക എന്നതു തന്നെയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും .


എന്നാൽ ഇന്നു നമ്മുടെ സമൂഹത്തിൽ വിവാഹം ധൂർത്തിന്റെയും കോമാളിത്തരങ്ങളുടെയും വേദിയായി മാറിയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ് .സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർക്ക് തങ്ങളുടെ പൊങ്ങച്ചവും പണക്കൊഴുപ്പും സ്വാധീന വലയങ്ങളും പൊതു ജനത്തിനു മുമ്പിൽ എടുത്തു കാണിക്കാനുള്ള അവസരങ്ങളായി വിവാഹ വേദികൾ മാറിയിട്ടുണ്ട് .ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന മേളകളായി അവരത് ആഘോഷിക്കുകയും ഓരോ ചലനങ്ങളും അതി മികവുള്ള കാമറകളിൽ ഒപ്പിയെടുത്ത് സോഷ്യൽമീഡിയയിലൂടെ പ്രദർശിപ്പിക്കുക കൂടി ചെയ്യുന്ന അവസ്ഥയിലേക്ക് നാം എത്തിച്ചേർന്നിട്ടുണ്ട് . കേരളം ചിലവേറിയ എക്സോട്ടിക് വിവാഹങ്ങളുടെ വേദിയായി മാറുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നത് .കേവലം വിവാഹ ക്ഷണകത്തിനു പോലും ലക്ഷങ്ങൾ ചിലവഴിക്കുന്ന അവസ്ഥയിലേക്ക് മലയാളികളുടെ വിവാഹ വേദികൾ എത്തിയിട്ടുണ്ട് .നാട്ടിൻ പുറങ്ങളിൽ പോലും ഇന്നു വിവാഹങ്ങൾ നടത്തപ്പെടുന്നത് ഇവന്റ് മാനേജ്മെന്റ് കമ്പനികളിലൂടെയാണ്.  വിവാഹ കർമ വേദികളെ പതിനായിരങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് തുല്യമാക്കി മാറ്റുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് .കണ്ണൂരിൽ ഈയിടെയുണ്ടായ ഒരു കല്യാണത്തിൽ ഭക്ഷണം വിളമ്പുന്നിടത്ത് ഉടലെടുത്ത സംഘർഷം അവസാനിപ്പിക്കാൻ നൂറു കണക്കിന് പോലീസുകാർ വേണ്ടി വന്നു എന്നു പറയപ്പെടുന്നു .മലബാർ വിവാഹങ്ങളിലെ കോമാളിത്തരങ്ങളും കുപ്രസിദ്ധമാണ് . പുത്യാപ്ലമാർക്ക് അകമ്പടി വരുന്നവരുടെ തോന്നിവാസങ്ങൾ മൂലം ചില വിവാഹബന്ധങ്ങൾ മുളയിലേ നുള്ളി കളഞ്ഞ വാർത്തകളും നമ്മളെല്ലാം വായിച്ചവരാണ് .

ഒരു വിഭാഗം ആളുകളുടെ ഇത്തരം ആഭാസങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നാം ചർച്ച ചെയ്യുകയും വിലയിരുത്തുകളും ചെയ്യേണ്ടതുണ്ട് . ഒരു കാലത്ത് സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവർ കൊണ്ടു വന്ന സ്ത്രീധനമെന്ന ദുരാചാരം എത്രയോ കാലമായി നമ്മുടെ വിവാഹ വേദികളിൽ കൊടികുത്തി വാഴ്ന്നു കൊണ്ടിരിക്കുന്നു .
സാമ്പത്തികമായി കുറെയേറെ സുസ്ഥിതി കൈവരിച്ചവർ ഇതിൽ നിന്നും പിന്മാറി വരുന്നുണ്ട്  എങ്കിലും ഇതിന്റെ കഷ്ട നഷ്ടങ്ങൾ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നത് പാവപ്പെട്ട  പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളുമാണ്  . കുറെയേറെ പെണ്‍കുട്ടികൾ  വിവാഹം കഴിക്കാൻ കഴിയാതെ കഷ്ടപ്പെടുമ്പോൾ അത്രതന്നെ സ്ത്രീധനത്തിനു വേണ്ടി കിടപ്പാടം വിറ്റു അന്തിയുറങ്ങാൻ ഒരത്താണിയില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങളും ഉണ്ട് .സ്വർണത്തിനു വിവാഹവേദിയിലുള്ള  പ്രാധാന്യം അനുദിനം കൂടുകയല്ലാതെ ഒരിത്തിരി കുറക്കാൻ നമുക്ക് സാധിച്ചിട്ടില്ല .അതു കുറക്കാൻ സ്ത്രീസമൂഹം  തയാറാകും എന്നും തോന്നുന്നില്ല .ഒരു പെണ്‍കുഞ്ഞു ജനിച്ചു വളർന്നു വരുന്ന ഘട്ടത്തിൽ തന്നെ അവളിൽ സ്വർണത്തോടുള്ള ഭ്രമം കൂടി വളർത്തിയെടുക്കുന്ന രക്ഷിതാക്കൾ  തന്നെയാണ് ഇവിടെയും ഉത്തരവാദികൾ എന്നു പ്രത്യേകം പറയേണ്ടതില്ല . വരന്റെ ഭാഗത്തു നിന്നും ഒരിത്തിരി സ്വർണം പോലും ആവശ്യപ്പെട്ടില്ലെങ്കിലും എന്തെങ്കിലും കൊടുക്കേണ്ടതല്ലേ എന്നു ചോദിച്ചുകൊണ്ട് നാട്ടിൽ പിരിവിനിറങ്ങുന്ന രക്ഷിതാക്കൾ പോലും നമ്മുടെ നാടുകളിലുണ്ട് . ഇവിടെ സൂചിപ്പിക്കുന്നത് ഒരു വിഭാഗം ആളുകൾ കൊണ്ടു വരുന്ന ധൂർത്തും അനാചാരങ്ങളും എത്രത്തോളം സമൂഹത്തിലുള്ള മറ്റു വിഭാഗങ്ങളെയും സ്വാധീനിക്കപ്പെടുന്നു എന്നതാണ് . വളർന്നു വരുന്ന യുവാക്കളും യുവതികളും ഇന്നു സോഷ്യൽ മീഡിയയിലൂടെ കാണുന്ന കല്യാണങ്ങൾ തീർച്ചയായും അവരുടെ സ്വപനങ്ങളെയും ഭാവനകളെയും  സ്വാധീനിക്കും എന്നത് തീർച്ചയാണ് .നാളെ അവരുടെ സ്വപ്നങ്ങൾക്കനുസരിച്ചു വിവാഹ വേദികൾ മെനഞ്ഞെടുക്കാൻ പാവപ്പെട്ട കുടുംബങ്ങൾ നിബന്ധിതമാകുന്ന ഒരു സാഹചര്യമാണ് നമ്മുടെ മുമ്പിൽ വരാനിരിക്കുന്നത് .

ഈയിടെ മാധ്യമശ്രദ്ധ നേടിയ രണ്ടു വിവാഹങ്ങളെ ഇവിടെ പരാമർശിക്കേണ്ടതുണ്ട് . സിനിമാ താരം റിമ കല്ലിങ്ങലിന്റെയും ആഷിക് അബുവിന്റെയും വിവാഹവും യുവ എം .എൽ .എ  ഷാഫി പറമ്പിലിന്റെ വിവാഹവും വളരെ വ്യത്യസ്ഥത നിറഞ്ഞതായിരുന്നു . റിമ -ആഷിക് അബു വിവാഹം നൂറു ശതമാനവും മാതൃകാപരമാണ് എന്നഭിപ്രായപ്പെടാൻ കഴിയില്ല . തീർച്ചയായും വിവാഹങ്ങൾ അവനവന്റെ മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്നു കൊണ്ടു തന്നെയാകണം എന്നാണെന്റെ കാഴ്ചപ്പാട്.   വളരെ കാലം ഒന്നിച്ചു ജീവിച്ചു പിന്നീട് വിവാഹിതരാവുക എന്ന പാശ്ചാത്യ സങ്കല്പത്തോട് ഒരിക്കലും യോജിക്കാനും കഴിയില്ല. എന്നാൽ ധൂർത്തും പൊങ്ങച്ചവും വിവാഹ വേദികളെ മലിനമാക്കികൊണ്ടിരിക്കുന്ന ഈ ചുറ്റുപാടിൽ സാമ്പത്തികമായി നല്ല നിലയിൽ നിൽക്കുന്ന ഈ ദമ്പതികൾ തങ്ങളുടെ വിവാഹത്തിനു ചിലവാക്കാമായിരുന്ന തുക പാവപ്പെട്ട കാൻസർ രോഗികളുടെ ഒരിത്തിരി ആശ്വാസത്തിനായി സംഭാവന ചെയ്തു എന്ന കാര്യം തീരെ ചെറുതല്ല. അതു പോലെ തന്നെ അന്ധ ദമ്പതികൾക്കായി തന്റെ വിവാഹ ചെലവിനായി മാറ്റിവെച്ച തുകകൊണ്ട് വീടു വെച്ചു നൽകിയ ഷാഫി പറമ്പിലും പൊതു സമൂഹത്തിന്റെ അഭിനന്ദനം അർഹിക്കുന്നുണ്ട് . എന്നാൽ ഇവിടെ രണ്ടു പേരും  വിവാഹ ചിലവിലേക്കായി മാറ്റിവെച്ച തുക എന്നു പരസ്യമായി വിശേഷിപ്പിക്കുമ്പോൾ വിവാഹ ആർഭാടത്തിനായി ഒരു സംഖ്യ ചിലവഴിക്കേണ്ടതുണ്ട് എന്ന ഒരു തെറ്റായ സന്ദേശം കൂടി ഇതിലുൾകൊള്ളുന്നുണ്ട് എന്ന് സൂചിപ്പിക്കാതെ വയ്യ .

സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കാനും നന്മയിലധിഷ്ടിതമായ പരിഷ്കാരങ്ങൾ സമൂഹത്തിൽ കൊണ്ടുവരുവാനും മുന്നിട്ടിറങ്ങേണ്ടത് അതാതു കാലത്തെ യുവാക്കളാണ് .യുവ സമൂഹത്തിന്റെ ജീവിത രീതികളിൽ ചലച്ചിത്രങ്ങളുടെയും താരങ്ങളുടെയും സ്വാധീനം ചെറുതല്ല എന്നു നമുക്ക് ബോധ്യമുണ്ട് .എക്കാലവും ഒട്ടുമിക്ക  യുവാക്കളുടെയും യുവതികളുടെയും റോൾ മോഡലുകൾ ചലച്ചിത്ര ലോകത്തുള്ളവർ തന്നെയാണ് . ഫാഷൻ എന്ന രീതിയിൽ യുവ തലമുറ കൊണ്ടു നടക്കുന്ന ഒട്ടുമിക്കവയുടെയും ഉറവിടം സിനിമയിൽ നിന്നും സിനിമാ താരങ്ങളിൽ നിന്നുമാണല്ലോ .എന്നാൽ പലപ്പോഴും ഈ മേഖലയിൽ നിന്നുള്ള പല നല്ല പാഠങ്ങളും ഉൾകൊള്ളാൻ നമ്മുടെ യുവത്വം തയ്യാറാകാറില്ല എന്നതും ഒരു വസ്തുതയാണ് .റിമ -ആഷിക് അബു വിവാഹത്തിൽ നിന്നും പ്രചോദനമുൾകൊണ്ട് ഒരു പക്ഷെ ഒട്ടനവധി ലിവിംഗ് ടു ഗതർ -മിശ്ര  വിവാഹങ്ങൾ നമ്മുടെ സമൂഹത്തിൽ നടന്നേക്കാം . എന്നാൽ അവരിൽ നിന്നും പാഠമുൾ കൊണ്ട് തന്റെ വിവാഹം ലളിതമായി  നടത്താൻ നമ്മുടെ സമൂഹത്തിലെ എത്ര യുവാക്കൾ തയ്യാറാവും എന്ന ചോദ്യം പ്രസകത്മാണ് .




Monday, December 30, 2013

മരണം തേടി വരുമ്പോൾ


ഞാൻ സ്കൂൾ  വിദ്യാർഥിയായിരുന്ന   കാലം മുതൽക്കേ എന്റെ പിതാവ് ഒരു ആസ്ത്മാ രോഗിയായിരുന്നു . ഓരോ മഴക്കാലത്തും  ഒരിക്കലെങ്കിലും ഉപ്പയെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വരിക പതിവായിരുന്നു. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്    ഒരിക്കൽ  ഉപ്പയെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു. അക്കാലത്ത് വണ്ടൂരിന്റെ ചുറ്റുവട്ടത്തുള്ളവർക്ക് ആശ്രയിക്കാനുണ്ടായിരുന്ന പ്രധാന ആതുരാലയമായിരുന്ന, 'സാഹിബിന്റെ ആശുപത്രി' എന്നറിയപ്പെട്ടിരുന്ന 'കരുണാലയ ഹോസ്പിറ്റലി'ലാണ് ഉപ്പയെ അഡ്മിറ്റ്‌ ചെയ്തത്.  ഉമ്മയുടെ കൂടെ രാത്രി ആശുപത്രിയിൽ ഉപ്പയ്ക്ക് കൂട്ടിനിരിക്കാൻ ആ പ്രാവശ്യം ഭാഗ്യം കിട്ടിയത് എനിക്കായിരുന്നു .
വല്ലാതെ തണുത്തു വിറപ്പിക്കുന്ന  കോരിച്ചൊരിയുന്ന മഴയുള്ള ജൂലായ് മാസമാണ്. മഗ്രിബു നമസ്കാര ശേഷമാണ് രണ്ടു പേർക്കുമുള്ള ഭക്ഷണവുമായി ഞാൻ ആശുപത്രിയിലെത്തിയത്.  ഭക്ഷണം ഉമ്മയെ ഏൽപിച്ചു ഉപ്പയോട് സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു  വാർഡിലുള്ള  കട്ടിലുകളിലൊക്കെ വെറുതെ ഒന്നു കണ്ണോടിച്ചു . മഴക്കാലമായതിനാൽ ആശുപത്രി കിടക്കകൾ എല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. സർക്കാർ ആശുപത്രികളെ പോലെ വരാന്തയിൽ പോലും രോഗികൾ കിടക്കുന്നുണ്ട്. ഒരു പക്ഷെ അക്കാലത്ത് സർക്കാർ ആശുപത്രികളേക്കാൾ ജനങ്ങൾക്ക്  സൗജന്യവും മികച്ചതുമായാണ് ഈ ആശുപത്രി പ്രവർത്തിച്ചിരുന്നത് എന്നതാകാം ഇത്രയേറെ അവിടെ തിരക്കുണ്ടാകാനുള്ള കാരണം . എന്റെ ഉപ്പയുടെ  തൊട്ടടുത്തുള്ള ബെഡിൽ കിടക്കുന്നത് ആസ്ത്മാ രോഗി തന്നെയായ  കേവലം അഞ്ചു വയസ്സു മാത്രം പ്രായമുള്ള ഒരു  കൊച്ചു ബാലനാണ്. ആരെയും ആകൃഷ്ടനാക്കാൻ മാത്രം ഓമന മുഖമുള്ള ഒരു സുന്ദരക്കുട്ടൻ .ആ വാർഡിൽ മുഴുവൻ ഓടി കളിക്കാൻ വേണ്ടി കട്ടിലിൽ നിന്നും താഴെയിറങ്ങാൻ  ഇടക്കിടക്കവൻ  ശ്രമിക്കുന്നുണ്ട്.  ഗൾഫുകാരന്റെ മകനായ അവനു കൂട്ടിന്  ഉമ്മയും അനുജത്തിയും മാത്രമേ  ഉണ്ടായിരുന്നുള്ളൂ. അവനെ കട്ടിലിൽ കിടത്താൻഅവന്റെ അവന്റെ ഉമ്മ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു .  

രോഗിക്ക് കൂട്ടിനിരിക്കുന്ന ആണുങ്ങൾ എല്ലാവരും സാദാരണ ഇരിക്കുന്നതും കിടക്കുന്നതുമെല്ലാം  വരാന്തയിലാണ്. ഞാൻ ഉടനെ എന്റെ ബർത്ത് ഉറപ്പിക്കാൻ വരാന്തയിലേക്ക് പോയി. ആശുപത്രിയിലെ കൂട്ടിനിരുപ്പ് പലപ്പോഴും വല്ലാത്ത വിരസതയുണ്ടാക്കും. എന്നാൽ വിലപ്പെട്ട പല ജീവിതാനുഭാവങ്ങളും അത്തരം സന്ദർഭങ്ങളിൽ നമുക്ക് ലഭിക്കാറുണ്ട്. നമുക്ക് നൽകപ്പെട്ട കണക്കറ്റ അനുഗ്രഹങ്ങളെയും ജീവിത സൌഭാഗ്യങ്ങളെയും കുറിച്ച് ഒരുപക്ഷേ നമ്മെ ബോധാവാന്മാരാക്കാൻ അവിടെയേതെങ്കിലുമൊരു കട്ടിലിൽ കിടക്കുന്ന ഒരു രോഗി മതിയാകും. നിറഞ്ഞു കിടക്കുന്ന ആശുപത്രി കിടക്കകളിലെ നരക യാതനകൾ ഇടക്കിടക്കെങ്കിലും നമ്മളൊന്നു  കാണേണ്ടതുമുണ്ട് .

 പുറത്തു തിമർത്തു പെയ്യുന്ന മഴയെയും നോക്കി വരാന്തയിൽ  നിൽക്കുമ്പോഴാണ് അകത്തു നിന്നും ആ കുഞ്ഞിന്റെ  ഉമ്മയുടെ കരച്ചിൽ കേട്ടത്. വാർഡിൽ പോയി നോക്കുമ്പോൾ ഒരിറ്റു ശ്വാസത്തിനു വേണ്ടി ആ കുഞ്ഞു കിടന്നു പിടയുകയാണ് . ഇത്ര പെട്ടെന്ന് ഈ കുഞ്ഞിനെന്തു പറ്റി എന്നു ഞങ്ങളെല്ലാവരും പരസ്പരം ചോദിച്ചു. ഒക്സിജൻ സിലിണ്ടറുമായി  ഓടി വന്ന ഡോക്ടറും നഴ്സുമാരും അവിടെ സജീവമായി  .അവരുടെ പരിശ്രമത്തിന്റെ ഫലമായി അവനല്പം ആശ്വാസം കിട്ടി തുടങ്ങി . എന്നാൽ ഒക്സിജൻ ട്യൂബ് അവനു വല്ലാത്ത പ്രയാസമുണ്ടാക്കുന്നുണ്ട് . അതെടുത്തു മാറ്റാൻ  അവൻ കരഞ്ഞു പറയാനും തുടങ്ങി. അപ്പോഴെല്ലാം ഡോക്ടർ വാത്സല്യത്തോടെ അവന്റെ നെറ്റിയിൽ തലോടി അവനെ ആശ്വസിപ്പിക്കാൻ തുടങ്ങി  " മോനെ , എല്ലാം ഇപ്പോ സുഖാവുട്ടോ '.

കുറച്ചു സമയത്തെ കരച്ചിലിനു ശേഷം അവൻ   പെട്ടെന്ന്  കരച്ചിൽ നിർത്തി    അരികിൽ നിൽക്കുന്ന    ഡോക്ടറോട് അവൻ തിരിച്ചു   പറഞ്ഞു " എല്ലാം സുഖാവും  ". കരച്ചിലൊക്കെ നിർത്തി അവന്റെ മുഖം സന്തോഷമാകാൻ തുടങ്ങി.  എല്ലാവരോടും അവൻ  സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.  ചുവന്ന കണ്ണുകളുമായി ദുഖത്തോടെ അവനെതന്നെ നോക്കിയിരിക്കുന്ന ഉമ്മയെ അവൻ ആശ്വസിപ്പിച്ചു  " ഉമ്മാ ..എല്ലാം ഇപ്പൊ സുഖാകും ". വാർഡിലെ ബെഡുകൾക്കരികിൽ കളിച്ചു നടക്കുന്ന കുഞ്ഞു പെങ്ങളെ അവൻ അടുത്തേക്ക് വിളിച്ചു .ഉമ്മ അവളെ എടുത്തു കൊണ്ടു വന്നു അവന്റെ കവിളിൽ ഒരുമ്മ കൊടുപ്പിച്ചു .അവൻ അവളുടെ കൈ പത്തിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു "മോളൂ ..കാക്കൂനു ഇപ്പൊ സുഖാവുട്ടോ ". "ഉപ്പ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുല്ലേ ഉമ്മാ " എന്നുകൂടെ അവൻ ചോദിക്കാൻ മറന്നില്ല . ഇളയുപ്പ മിഠായി കൊണ്ടു വരുമ്പോൾ അനുജത്തിക്ക്  അവന്റെ വകയായി ഒന്നു കൂടി കൊടുക്കാനും  അവൻ ഉമ്മയെ ഏല്പിച്ചു. അവർ തമ്മിൽ  പിന്നെയും എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങിയപ്പോൾ  ഡോക്ടറും നഴ്സുമെല്ലാം തിരിച്ചു പോയി . ഞാനും അവിടെ നിന്ന് വരാന്തയിലേക്കിറങ്ങി .

പുറത്ത് മഴ  അപ്പോഴും തിമർത്തു പെയ്യുകയാണ്. മുറ്റത്തെ വലിയ മാവിൽ  നിന്നും  ഇളം തളിരിലകൾ വരെ  ഇടക്കിടക്ക് വരാന്തയിലേക്ക് കാറ്റിന്റെ കൂടെ പറന്നു വന്നു കൊണ്ടിരുന്നു. തണുപ്പ് സഹിക്കാൻ കഴിയാതെ വരുന്നുണ്ട്. ഇന്നെങ്ങിനെ ഈ വരാന്തയിൽ കിടന്നുറങ്ങാൻ പറ്റും എന്നതായിരുന്നു എന്റെ ചിന്ത.   കൈകൾ   പരസ്പരം  കൂട്ടി   പിടിച്ചു വരാന്തയിലൂടെ നടക്കുന്നതിനിടയിലാണ് ആ ഉമ്മയുടെ അലർച്ച വീണ്ടും  കേട്ടത് . അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കൂടെ ഞാനുംഅങ്ങോട്ട്‌ ഓടി. പെട്ടെന്നൊരു നിമിഷത്തിൽ ആ കുഞ്ഞിന്റെ ശ്വാസം നിലച്ചിരിക്കുന്നു . ഓടിയെത്തിയ  ഡോക്ടറും നഴ്സുമാരും അവന്റെ ശ്വാസം തിരിച്ചു കൊണ്ടുവരുവാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു . ആ ഇളം പൈതലിന്റെ നെഞ്ചിൽ ഡോക്ടർ ശക്തിയായി ഇടിച്ചു കൊണ്ടിരുന്നു . പക്ഷെ അവന്റെ ചലനമറ്റ ശരീരം പ്രതികരിച്ചില്ല . പുഞ്ചിരിതൂകുന്ന  ഓമന മുഖം ആ ഉമ്മയുടെ കണ്മുന്നിൽ ബാകി  വെച്ചു കൊണ്ട് അവന്റെ ആത്മാവ് ഈ ലോകത്തു നിന്നും എന്നെന്നേക്കുമായി  വിട പറഞ്ഞു കഴിഞ്ഞിരുന്നു .


മരണമെന്ന യാഥാർത്ഥ്യത്തെ ആർക്കാണ് നിഷേധിക്കാൻ സാധിക്കുക?. മരണവേദന  നമ്മെ തേടിവരുമ്പോൾ  പ്രായമോ പദവിയോ ഇളവിനുള്ള മാനദണ്ടമാകില്ല. പണ്ഡിതനും പാമരനും കറുത്തവനും വെളുത്തവനും ധനികനും ദരിദ്രരും എല്ലാം മരണത്തിനു മുൻപിൽ തുല്യർ മാത്രം. തന്റെ ഉല്പന്നങ്ങൾക്ക് മിനിമം ഗാരന്റി ഉറപ്പു നല്കുന്ന മനുഷ്യന് തന്റെ ജീവനു ശരീരത്തിന്  ഒരു നിമിഷത്തേക്കെങ്കിലും ഗാരന്റി നൽകാൻ സാധ്യമല്ല തന്നെ  .എന്നിട്ടും ഞാനും നിങ്ങളും ഓടുന്നത് നാളേക്ക് വേണ്ടിയാണ്. നമ്മുടെ സഹോദരനായ മറ്റൊരു മനുഷ്യനെ നിന്ദിക്കുന്നതും ആക്രമിക്കുന്നതും വഞ്ചിക്കുന്നതുമെല്ലാം നമ്മുടെ നാളേക്ക് വേണ്ടി വേണ്ടി മാത്രമാണ് . എന്നാൽ  ആ നാളെ നമുക്കുണ്ടാകുമോ ? അതേസമയം മറ്റൊരു നാളെ നമുക്ക് വരാനുണ്ടെന്ന് നാം ഓർക്കാറുമില്ല . മരണശേഷം തന്റെ സൃഷ്ടാവിന്റെ മുമ്പിൽ ഇഹലോക ജീവിതമെന്ന 'പരീക്ഷാ പേപ്പറു'മായി  നിൽക്കേണ്ടി വരുന്ന ആ നാളെയെ കുറിച്ച്  ഞാനും നിങ്ങളും ബോധവാന്മാരാണോ ? അമീറുൽ മുഅ്മിനീൻ  ഉമര്‍(റ) പറഞ്ഞ വാക്കുകള്‍ എത്ര മഹത്തരം! “നിങ്ങള്‍ നിങ്ങളെ സ്വയം വിചാരണ ചെയ്‌തുകൊണ്ടിരിക്കുക. നിങ്ങള്‍ യഥാര്‍ഥത്തില്‍ വിചാരണ ചെയ്യപ്പെടുന്നതിന്‌ മുമ്പ്‌. നിങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന കര്‍മങ്ങള്‍ തൂക്കിനോക്കുകയും ചെയ്യുക. അവ തൂക്കിക്കണക്കാക്കപ്പെടുന്നതിന്‌ മുമ്പ്‌. തീര്‍ച്ചയായും ഇന്ന്‌ നിങ്ങള്‍ ചെയ്യുന്ന സ്വയം വിചാരണ നാളെ വരാനിരിക്കുന്ന പാരത്രിക വിചാരണയെ നിങ്ങള്‍ക്ക്‌ എളുപ്പമുള്ളതാക്കിമാറ്റും".

Photos : Google

Monday, November 11, 2013

യുവാക്കളും സോഷ്യൽ മീഡിയയും

വിവരസാങ്കേതിക വിദ്യ അതിന്റെ  ഏറ്റവും അത്യുന്നതിയിൽ നില്ക്കുന്ന കാലഘട്ടത്തിലാണ് നാമുള്ളത് .ഞൊടിയിടയിൽ ആശയ വിനിമയം സാധ്യമാകുന്ന രീതിയിൽ സോഷ്യൽ മീഡിയകളിലൂടെ   ഭൂമിലോകത്തെ  നാം ഒരു 'ആഗോള ഗ്രാമ'മായി  ചുരുക്കി കൂട്ടിയിരിക്കുകയാണ് .'മാധ്യമമാണ് സന്ദേശം 'എന്ന മാധ്യമ രംഗത്തെ പ്രസിദ്ധമായ  നിരീക്ഷണം മാർഷൽ മാക്‌ ലൂഹന്റെതാണ് . സന്ദേശ വിനിമയത്തിന് ഉപയോഗിക്കുന്ന മാധ്യമം ആ സന്ദേശത്തെയും  അതിന്റെ ഉള്ളടക്കത്തെയും  നിർണയിക്കും എന്നാണു അദ്ദേഹം ഉദ്ദേശിച്ചത് .മാക്‌ലൂഹൻ 1964 -ൽ ഈ ഒരു നിരീക്ഷണം നടത്തുമ്പോൾ  ടെലിവിഷനാണ് സമൂഹത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരുന്നത്  .എന്നാൽ ഈ സൈബര്‍കാലഘട്ടത്തിൽ  ഈ നിരീക്ഷണം ഏറ്റവും ഉചിതമാകുന്നത് സോഷ്യൽ മീഡിയകളുമായി ബന്ധപ്പെട്ടുകൊണ്ടാണ് .

തങ്ങൾക്ക് പറയാനുള്ളത് പൊതുജനങ്ങളെ കേൾപ്പിക്കാൻ ഭരണ കൂടങ്ങൾക്കും മീഡിയ കമ്പനികൾക്കും വലിയ സംഘടനകൾക്കും മാത്രം സാധ്യമായിരുന്ന ഒരു കാലം  ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളോടെ അവസാനിച്ചു കഴിഞ്ഞു . അതു കൊണ്ട്  തന്നെ മുഖ്യധാരാ മാധ്യമങ്ങൾക്ക് ബദലായി സോഷ്യൽ മീഡിയകൾ അതിന്റെ പ്രസക്തിയും പ്രാധാന്യവും ഉൾകൊണ്ടു  കൊണ്ട് സമൂഹത്തിൽ അത്ഭുതാവഹമായ  സ്ഥാനം നേടിയെടുത്തിട്ടുണ്ട്   .ദൃശ്യ ശ്രാവ്യ പ്രിന്റെഡ്‌ വാർത്താ മാധ്യമങ്ങൾക്ക് ഒരു മുഴം മുന്നേ സഞ്ചരിക്കുന്ന സോഷ്യൽ മീഡിയകൾ  ഫേസ് ബുക്കും ,ട്വിറ്ററും , യൂ ട്യൂബും ബ്ലോഗുമെല്ലാം ചേർന്ന സ്വന്തം പ്രസാധനാലയങ്ങളാണ് . ഓരോ അംഗങ്ങളും  സോഷ്യൽ മീഡിയയിൽ ഓരോ  ജേർണലിസ്റ്റുകളാണ് . തനിക്ക് താല്പര്യമുള്ള വാർത്തകളും ദൃശ്യങ്ങളും ലോകത്തോട് പറയാൻ ഒരാളുടെയും അനുവാദമോ എഡിറ്റിംഗോ ആവശ്യമില്ല. കൃത്യവും വസ്തുനിഷ്ടവുമായ വാർത്തകളും ചിത്രങ്ങളും യാതൊരു പക്ഷപാതവുമില്ലാതെ കൈമാറാൻ സോഷ്യൽ മീഡിയകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌ .അതുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങൾക്ക് പോലും സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്ന നേർകാഴ്ചകൾ അവഗണിക്കാൻ സാധിക്കാത്ത വിധത്തിൽ പ്രസക്തവും ശക്തവുമാകുന്നത് .കലാപങ്ങളുടെയും അക്രമങ്ങളുടെയും വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ വളച്ചൊടിക്കുമ്പോൾ ജനങ്ങൾ  തങ്ങളുടെ മൊബൈലിലും മറ്റും പകർത്തിയെടുക്കുന്ന യഥാർത്ഥ ദൃശ്യങ്ങളെ എങ്ങിനെ അവഗണിക്കാൻ സാധിക്കും ?.

ജനാധിപത്യത്തിന്റെ നാലാം സ്തംഭമായി കരുതപ്പെടുന്ന  വാർത്താ മാധ്യമങ്ങള്‍ രാഷ്ട്രീയ പാർട്ടികളുടെയും സര്‍ക്കാരുകളുടെയും തിണ്ണനിരങ്ങികളും അവരുടെ പൊള്ളത്തരങ്ങള്‍ക്കും കള്ളത്തരങ്ങള്‍ക്കും  മറ പിടിക്കുന്നവരുമാകുമ്പോള്‍ യഥാര്‍ത്ഥ വാര്‍ത്തകളും വിവരങ്ങളും പൊതു സമൂഹത്തിലെത്തിക്കാന്‍ ഇന്നു നമുക്ക്‌  ലഭ്യമായ ഏറ്റവും നല്ല മാധ്യമങ്ങളാണ് സോഷ്യല്‍ മീഡിയകള്‍ . സോഷ്യൽ മീഡിയയിലൂടെ പൊതുജനത്തിന്റെ മുന്നിൽ സജീവ ചർച്ചാ വിഷയമായ വാർത്തകളും സംഭവങ്ങളും വിപ്ലവങ്ങളും വളരെയേറെയുണ്ട് . ഷാഹിന രാജീവ്‌ , കേരളത്തിലെ അറിയപ്പെടുന്ന ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകയായിരുന്നു . തെഹല്‍ക .കോം എന്ന സമാന്തര  മാധ്യമത്തിനു വേണ്ടി മഅദനി  കേസിലെ സാക്ഷികളെ ഇന്റര്‍വ്യൂ ചെയ്തു  എന്ന ഒരൊറ്റ കാരണത്താല്‍ കര്‍ണാടക സര്‍ക്കാര്‍ അവര്‍ക്ക് നേരെ കേസെടുക്കുമ്പോള്‍ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവരെന്നു പറയുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയം വാര്‍ത്തകളില്‍ പരാമര്‍ശിക്കുക പോലുമുണ്ടായില്ല . എന്നാല്‍ ഈ വിഷയം ഒരു സജീവ ചര്‍ച്ചാ വിഷയമാക്കി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക്‌ കൊണ്ടുവരുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതായിരുന്നു .അറബ് ജനതയുടെ അധികാര കേന്ദ്രങ്ങളോടുള്ള  അടക്കി പിടിച്ച അമർഷം അറബ് വസന്തമായി സ്വേച്ഛാധിപത്ത്യത്തിന്റെ കടപുഴക്കിയപ്പോളും  മുഖ്യ ചാലക ശക്തി ഫേസ് ബുക്കായിരുന്നു എന്നു നമുക്കെല്ലാവർക്കുമറിയാം . ദൽഹിയിലെ റയ്സിന കുന്നിൽ ഇന്ത്യൻ യുവത്വം പ്രതിഷേധത്തിന്റെ അലയൊലികൾ തീർത്തതും ഫേസ് ബുക്കിന്റെയും ട്വിറ്ററിന്റെയും അതിരില്ലാത്ത ആശയ വിനിമയ  സാധ്യതകളിൽ കൂടിയായിരുന്നു .മുതലാളിത്തത്തിനെതിരെ രൂപം കൊണ്ട ഒരു ചെറിയ കൂട്ടായ്മ ഫേസ് ബുക്കിലൂടെ നടത്തിയ ആഹ്വാനം മൂലമാണ് ലോക വ്യാപാര കേന്ദ്രമായ ലിബർട്ടി  പ്ലാസയിലേക്ക് ഒരു കൂട്ടം യുവാക്കൾ ഇരച്ചു കയറിയത്  .അസമിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന കലാപം ആദ്യമായി പുറത്തു കൊണ്ടു വന്നതും നവ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയയിലൂടെ തന്നെയായിരുന്നു . ചുരുക്കത്തിൽ കേവലം സൌഹൃദ ബന്ധങ്ങൾ കൂട്ടിയിണക്കാൻ എന്ന രീതിയിൽ സ്ഥാപിതമായ സോഷ്യൽ മീഡിയ സൈറ്റുകൾ അത്ഭുതാവഹമായ വിപ്ലവങ്ങൾ സാധ്യമാക്കിയതാണ് കഴിഞ്ഞ കാലങ്ങളിൽ  ലോകം കണ്ടത് .എന്നാൽ ലക്ഷ്യബോധമില്ലാത്ത ഒരാൾകൂട്ടത്തിന്റെ ആവേശം മാത്രമായും സോഷ്യൽ മീഡിയയിലെ പ്രക്ഷോഭങ്ങൾ മാറാറുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടു കൊണ്ട് ഫേസ് ബുക്കിൽ രൂപപ്പെട്ട പ്രക്ഷോഭങ്ങളുടെ പര്യവസാനം എങ്ങിനെയായിരുന്നു എന്ന് നമുക്കറിയാം . അതു പോലെ തന്നെ അറബ് വസന്തം അധികാര മാറ്റങ്ങൾക്ക് തുടക്കം കുറിച്ച അറബ് രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയും നാം വിലയിരുത്തേണ്ടതുണ്ട് .

ഏറെ ദോഷ വശങ്ങൾ ആരോപിക്കപ്പെടുന്നതുമാണ്   സോഷ്യൽ മീഡിയ എങ്കിലും ഈ മേഖലയിൽ നിന്നും തീർത്തും  വിട്ടു നിൽക്കുക എന്ന സമീപനം സ്വീകരിക്കുന്നത് അങ്ങേയറ്റത്തെ അബദ്ധം എന്നു തന്നെ പറയേണ്ടി വരും . എന്നാൽ ജീവിതത്തിലെ വിലപ്പെട്ടതും   പരമ പ്രധാനവുമായ നമ്മുടെ സമയം ചാറ്റ് ബോക്സുകളിലും മെസഞ്ചറുകളിലും ചിലവഴിക്കുക എന്നതല്ല ഇതർത്ഥമാക്കുന്നത് . സോഷ്യൽ മീഡിയയുടെ സ്വാധീനത്താൽ ലോകതൊന്നാകെ കുടുംബബന്ധങ്ങൾ താറുമാറാകുകയും  വിവാഹ മോചനങ്ങൾ ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന ഒരു യാഥാർത്ത്യവും മറച്ചു വെക്കുന്നില്ല  . മറിച്ച് , സോഷ്യൽ മീഡിയ ഇന്നത്തെ  സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി കൊണ്ട് ക്രിയാത്മകമായി ആശയ, ആദർശ പ്രചാരണങ്ങക്കും സമൂഹ നന്മക്കും വേണ്ടി  എങ്ങിനെ ഇടപെടാൻ സാധിക്കും എന്നതായിരിക്കണം ഓരോരുത്തരും ചിന്തിക്കേണ്ടത് .ആദ്യ കാലത്ത്‌ യുവാക്കള്‍ മാത്രം കടന്നു വന്നിരുന്ന  സോഷ്യല്‍ മീഡിയയിലേക്ക് പതിയെ പതിയ മുതിര്‍ന്നവരും കടന്നു വന്നിരിക്കുന്നു എങ്കിലും ഇന്നും ഈ മേഖലയിലെ ഭൂരിപക്ഷം അവകാശപ്പെടാന്‍ കഴിയുന്നത്  യുവാക്കള്‍ക്കു തന്നെയാണ് . അതു കൊണ്ടു തന്നെ അസാന്മാര്‍ഗികവും അശ്ലീലതയും നിറഞ്ഞ രൂപത്തില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യതകളും സൗകര്യങ്ങളും താരതമ്യേന വളരെ കൂടുതലുമാണ്. പ്രലോഭനങ്ങളും പ്രകോപനങ്ങളും നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ വളരെയേറെയാണ്  എന്നതിനാല്‍ അങ്ങേയറ്റം  കരുതലോടെ മാത്രം ഇടപഴകേണ്ട ഒരു മേഖല കൂടിയാണ് സോഷ്യൽ മീഡിയകൾ  .

മീഡിയകൾ സന്ദേശത്തിന്റെ ഉള്ളടക്കവും ശൈലിയും തീരുമാനിക്കുമെന്നു പറയുമ്പോൾ തുറന്ന മനസ്സുള്ളവരും മുൻ വിധിക്കാരും മുഖ ചിത്രങ്ങൾ ഉള്ളവരും ഇല്ലാത്തവരും അനുകൂലികളും പ്രതികൂലികളും അടങ്ങുന്ന മഹാ ലോകത്തേക്ക്  ഇട്ടു കൊടുക്കുന്ന ആശയങ്ങളും വിവരണങ്ങളും ഉള്ളടക്കം കൊണ്ടു മാത്രമല്ല ശൈലികൊണ്ടും നമ്മുടെ  വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കണം എന്നതാണ് .പരസ്പരം കാണുന്നില്ലെങ്കിലും നമ്മുടെ സൌമനസ്യവും ഗുണകാംക്ഷയും പരസ്പര ബഹുമാനവും അന്യരുടെ ക്ഷേമത്തിലുള്ള താല്പര്യവും പരസ്പരം പങ്കുവെക്കുവാൻ പുതു മാധ്യമങ്ങളുടെ മുഴുവൻ സാധ്യതകളും നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട് .സ്വന്തം കമന്റുകളും പോസ്റ്റുകളും  തുടങ്ങി സോഷ്യൽ മീഡിയയിലെ നമ്മുടെ മുഴുവൻ പ്രവത്തനങ്ങളും വ്യക്തിത്വത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുക . ചുരുക്കത്തിൽ ,ഒരു കീ ബോർഡും മോണിട്ടറും മാത്രമാണ് നമ്മുടെ മുമ്പിലുള്ളതെങ്കിലും തിരക്കേറിയ ഒരു നാൽകവലയിൽ നിന്നു കൊണ്ട് അത്യുച്ചത്തില്‍ വിളിച്ചു പറയുന്നതിനു  തുല്യമാണ് സോഷ്യൽ മീഡിയയിലെ  ഓരോ ചലനങ്ങളും എന്ന വസ്തുത നമ്മുടെ മനസ്സിലുണ്ടായിരിക്കേണ്ടതുണ്ട് .

മറ്റു മാധ്യമങ്ങളിൽ ഇടമില്ലാതാകുന്ന വ്യക്തികൾക്കും  വിഭാഗങ്ങൾക്കും മുന്നിൽ വാതിൽ തുറന്നു കിടക്കുന്നു എന്നതാണ് സോഷ്യൽ മീഡിയയുടെ പ്രസക്തി വർദ്ധിപ്പിക്കുന്നത്  . സമത്വത്തിന്റെ ഒരു പ്രതീതി അവിടെ നിലനില്ക്കുകയും ആശയ പ്രകാശനത്തിനു ഇടനല്കുകയും ചെയ്യുന്നുണ്ട് .അതേസമയം കടുത്ത പക്ഷപാതവും വിഭാഗീയതയും അവിടെയും ഒരു ചെറിയ അളവിൽ നിലനിൽക്കുന്നു എന്നത് ഒരു യാഥാർത്ത്യമാണ്. ഒളിച്ചു നിൽക്കുന്നവരിലെ മര്യാദയില്ലായ്മ ഒരു കരുത്തായി കരുതുന്നവർ ഏറെയാണ്‌ .ഇത്തരക്കാരുടെ കാരണത്താലാണ്  ചട്ടവും വ്യവസ്ഥയും ഏർപ്പെടുത്താനെന്ന വ്യാജേന ഈ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരിൽ കടുത്ത നടപടികൾ എടുക്കാൻ സർക്കാരുകൾ മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നത്   .ഭരണ കൂടങ്ങൾ നവ മാധ്യമങ്ങളെ നിയന്ത്രിക്കാൻ വഴി തേടുമ്പോൾ ജനാധിപത്യ മെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ അരാജകത്വവും അഴിഞ്ഞാട്ടവുമാണ് നടക്കുന്നതെങ്കിൽ അതില്ലാതാക്കുന്നത് നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്ന അനന്ത സാധ്യതകളെയാണ് .മറ്റെല്ലാ മേഖലയിലെന്ന പോലെ തന്നെ സഹിഷ്ണുതയുടെയും പക്വതയുടെയും മാതൃകകളാകാൻ ഇവിടെയും നമുക്ക് സാധിക്കേണ്ടതുണ്ട് .രൂക്ഷമായ വർഗ്ഗീയ പോസ്റ്റുകളും കമന്റുകളും  നമ്മുടെ  രക്തത്തെ ചൂടു പിടിപ്പിച്ചേക്കാം . എന്നാലും അവയോടെല്ലാം മാന്യമായി പ്രതികരിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട് . അതുമല്ലെങ്കിൽ മൌനം പാലിക്കാനെങ്കിലും .

സ്വമേധയാ ചില പെരുമാറ്റ ചട്ടങ്ങൾ  പാലിക്കുവാൻ ഓരോരുത്തരും മുന്നോട്ട് വന്നാൽ സോഷ്യൽ മീഡിയയിലെ നമ്മുടെ പ്രവർത്തനങ്ങൾ മാന്യവും മാത്രുകാപരവുമാക്കി മാറ്റുവാൻ  നമുക്ക് സാധിക്കും  .മറ്റുള്ളവർ സോഷ്യൽ സൈറ്റുകളിൽ പോസ്റ്റു ചെയ്യുന്നവയുടെ നിജസ്ഥിതിയും കൃത്യതയും മനസ്സിലാക്കാതെ പ്രചരിപ്പിക്കുന്ന സ്വഭാവത്തിൽ നിന്നും നാമോരോരുത്തരും വിട്ടു നിൽക്കേണ്ടതുണ്ട് .കലാപങ്ങളും സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും ഷയർ ചെയ്യുന്നതിൽ അങ്ങേയറ്റത്തെ സൂക്ഷമത പാലിക്കാൻ നമുക്ക് കഴിയണം .പൊതുവായതും സ്വകര്യമായതുമായ കാര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് വിവേകപരമായി  പോസ്റ്റ്‌ ചെയ്യുകയും ഷയർ ചെയ്യുകയും ചെയ്യുക  എന്നത് സോഷ്യല്‍ മീഡിയയില്‍ വളരെ പ്രധാനമാണ് . തന്റെ സുഹൃത്തിന്റെ സ്വകാര്യമായതും എന്നാൽ അദ്ദേഹത്തിൻറെ സുഹൃത്ത് വലയത്തിലേക്കായി മാത്രം പോസ്റ്റ്‌ ചെയ്യപ്പെട്ടതുമായ കാര്യങ്ങൾ നാം ഒരിക്കലും മറ്റൊരാൾക്കായി ഷയർ ചെയ്തു പോകരുത്  . നമ്മുടെ  പോസ്റ്റുകളിലെ  ഓരോ കാര്യങ്ങളും വസ്തുതാപരമായി നമുക്ക്‌ സ്ഥാപിക്കാൻ കഴിയുന്നവയും  ഓരോ വിമർശനപരമായ കമന്റുകള്‍ക്കും ന്യായവും വസ്തുനിഷ്ടവുമായ അടിസ്ഥാനമുള്ളവയും ആകാൻ  നാം അതിയായ ശ്രദ്ദ പുലർത്തേണ്ടതുണ്ട്  .  .ഏതെന്കിലും ഒരവസ്ഥയില്‍ നമുക്ക്  തെറ്റു പറ്റിയെങ്കിൽ ഉടനടി ആ  തെറ്റ് തിരുത്താൻ തയാറാവുക എന്നത് ഒരു സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റിന്റെ വിശ്വാസ്യതയും സല്‍പേരും വര്‍ദ്ധിപ്പിക്കുന്നതായിരിക്കും എന്നത് തീര്‍ച്ചയാണ്  . ലോകത്തെല്ലായിടത്തും എന്ന പോലെ ഇന്ന് ഫേസ് ബൂക്കിലും ഏറ്റവും കൂടുതല്‍ സംവാദങ്ങള്‍ നടക്കുന്നത് ഇസ്ലാമും ഇതര മതങ്ങളും അല്ലെങ്കില്‍ ഇസ്ലാമും യുക്തിവാദവും തമ്മിലാണ് . എന്നാല്‍ ഈ വേദികളിലെല്ലാം ഇസ്ലാമിന്റെ ബാനറില്‍ പ്രത്യക്ഷപ്പെടുന്നവരിൽ നിന്നു  പോലും മറ്റുള്ളവരെ പോലെ അതല്ലെങ്കില്‍ അവരേക്കാള്‍ ഒരു പടി കൂടി കടന്നു കൊണ്ട്  ആക്രോശങ്ങളും ചീത്ത വിളികളും നടത്തുന്ന കമന്റുകളാണ് ഉണ്ടാകുന്നത്  എന്നത് എത്രമാത്രം ദുഖകരമാണ് . എന്നാൽ  ഈ മേഖലയിലെല്ലാം കടന്നു ചെല്ലുവാനും ഇസ്ലാമിന്റെ  സഹിഷ്ണുതയുടെയും , സത്യത്തിന്റെയും ,  സന്മാര്‍ഗത്തിന്റെയും മുഖം ഇതര മതസ്ഥര്‍ക്ക്‌ മുമ്പില്‍ ബോധ്യപ്പെടുത്താന്‍ നമുക്ക്‌ കഴിയേണ്ടതുണ്ട്  .ഇസ്ലാമിന്റെ പേരില്‍ വര്‍ഗീയതയും തീവ്രവാദവും പ്രോല്‍സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പൊതു സമൂഹത്തിന്റെ മുമ്പില്‍ കൊണ്ടു വരുവാനും തെറ്റിദ്ധാരണകള്‍ നീക്കി സൌഹാര്‍ദ്ദത്തിന്റെ , സമാധാനത്തിന്റെ പൊന്‍വെളിച്ചം പൊതു സമൂഹത്തിലേക്ക് പകർന്നു നൽകുവാനും  സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകള്‍ നമുക്ക് പ്രയോജനപ്പെടേണ്ടതുണ്ട്  .

ഏറ്റവും സംക്ഷിപ്തമായി പറഞ്ഞാൽ മറ്റെല്ലായിടങ്ങളിലുമെന്നപോലെ സോഷ്യല്‍ മീഡിയയിലും  നാം ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും നമ്മൾ ഉത്തരവാദികളാണ് .അക്കാരണത്താല്‍ തന്നെ  നമ്മുടെ ചെയ്തികളുടെ നിയമപരമായ വശങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്  .അന്യരെ ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക എന്നിവയ്ക്കെല്ലാം നിയമ പരമായ പ്രത്യാഘാതങ്ങൾ ഉണ്ടെന്നു എല്ലാവരും മനസ്സിലാക്കേണ്ടത് പരമ പ്രധാനമാണ് .വളരെയേറെ  പ്രവാസികൾ  സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്ന  വാർത്തകൾ സൂചിപ്പിക്കുന്നത് അന്യരാജ്യത്തിരുന്നു കൊണ്ട് സോഷ്യൽ മീഡിയകളിൽ എന്തും ചെയ്യാം എന്ന ധാരണ പ്രവാസികളിലെ ഒരു വിഭാഗത്തിനുണ്ട് എന്നതാണ് .അച്ചടി മാധ്യമങ്ങൾക്ക് ബാധകമായ നിയമങ്ങളെക്കാൾ പതിൻമടങ്ങ്‌ കർക്കശമാണ്  ഐ ടി ആക്ടിലെ വകുപ്പുകൾ എന്ന് ഓരോ ലോഗിൻ ക്ളിക്കിലും  ഓർമ വരുന്നത് നന്നായിരിക്കും .

***'ഫോകസ് ജിദ്ദ'യുടെ 'യുവാക്കളും സോഷ്യൽ മീഡിയയും 'എന്ന സെമിനാറിനു  വേണ്ടി തയ്യാറാക്കിയത് ****
ചിത്രങ്ങൾ : ഗൂഗിൾ 

Sunday, November 3, 2013

ഒരു ഇക്കിളി പീഡനവും കുറെ മാധ്യമങ്ങളും

രാവിലെ ഓഫീസിലെത്തി ഓണ്‍ലൈൻ പത്രങ്ങളിലൂടെ ഒന്നു കണ്ണോടിക്കുമ്പോഴാണ് ആ വാർത്ത ആദ്യമായി കാണുന്നത്.'ശ്വേതാ മേനോൻ പീഡിപ്പിക്കപ്പെട്ടിരിക്കുന്നു'. പീഡനം എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക്  ആദ്യം കടന്നു വരുന്നതു എന്താണെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളക്കരയിൽ കു(?)പ്രസിദ്ധിയാർജ്ജിച്ച ഒരു വ്യക്തിയായതിനാൽ തന്നെ ഇവരെയും പീഡിപ്പിക്കുകയോ എന്ന സംശയത്തോടെയാണ്  വാർത്തയുടെ വിശദാംശങ്ങളിലേക്ക് കടന്നത് .അപ്പോഴാണ്‌ സംഭവത്തിന്റെ ഏകദേശ രൂപം മനസ്സിലാകുന്നത് . കേരളപ്പിറവി ദിനത്തിൽ കൊല്ലത്തൊരു വള്ളം കളി നടക്കുന്നു . പ്രത്യേക ക്ഷണിതാവായി ഈ വ്യക്തി പരിപാടിയിൽ പങ്കെടുക്കുന്നു. സംഭവ സ്ഥലത്തേക്ക് പോകുന്ന വഴിയിൽ കാറിൽ വെച്ചും വേദിയിൽ വെച്ചും അവർ പീഡിപ്പിക്കപ്പെട്ടത്രേ . കുറെയൊക്കെ ബോൾഡ് ആണെന്നും  ഒരു സാദാരണ പെണ്‍കുട്ടിയേക്കാൾ ധൈര്യവതിയുമാണ്‌ ഈ നടി എന്നാണു ഞാൻ കരുതിയിരുന്നത് . എന്തായാലും വൈകുന്നേരം ചാനലുകളിൽ ആണത്രേ ഈ പീഡന വിവരം ആദ്യമായി വിളിച്ചു പറയുന്നത് .ഒരു സിനിമാ കഥപോലെ കുറച്ചു സസ്പൻസ് കൊണ്ടുവരുവാനും ബോധപൂർവം ശ്രമിച്ചു എന്നാണ് കേൾക്കുന്നത്. ആരാണ് പീഡനം നടത്തിയതെന്നു ആദ്യം പറഞ്ഞില്ല . ഫ്ലാഷ് ന്യൂസിനു വകയില്ലാതെ വായും പൊളിച്ചിരിക്കുന്ന മാധ്യമങ്ങൾക്ക് കിട്ടിയതോ നല്ലൊരു അവസരം. പിന്നെ അവരുടെ വക അന്വേഷണങ്ങളായി , ചർച്ച കളായി . അവസാനം കണ്ടു പിടിച്ചിരിക്കുന്ന പ്രതിയോ?  ചില്ലറക്കാരനല്ല . ഒരു കോണ്ഗ്രസ് എം.പി .

കോണ്ഗ്രസ് എം .പി പീഡിപ്പിക്കുന്നു എന്നതിനു മാധ്യമങ്ങൾ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങൾ ഏകദേശം എല്ലാവരും കണ്ടിരിക്കും. ആ ദൃശ്യങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നത് ഒരു ജനകൂട്ടത്തിനുള്ളിൽ സാദാരണയായി ഉണ്ടാകാൻ സാധ്യതയുള്ള ചില കൂട്ടി മുട്ടലുകളല്ലാതെ മറ്റെന്താണ്?. ഇനി ഇതിനപ്പുറം എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ തിരിഞ്ഞു നിന്നു സുനന്ദ പുഷ്കർ പണ്ടു തിരുവനന്തപുരത്തു ചെയ്തപോലെ ചെകിടടച്ചു ഒരടി വെച്ചു കൊടുക്കാൻ കഴിയാത്തത്ര അബലയായിരുന്നോ ഈ 'പീഡിപ്പിക്കപ്പെട്ടവൾ'?. അതു ചെയ്യാനുള്ള തന്റേടം കാണിക്കാതെ എല്ലാം കഴിഞ്ഞു വീട്ടിൽ  പോയി ഈ വിഷയത്തിന്റെ നല്ല മാർകെറ്റിങ്ങ് സാധ്യത മനസ്സിലാക്കികൊണ്ട്  കാമറ കണ്ണുകൾക്ക് മുൻപിലിരുന്നു പരാതി പറയുന്നവരെ കുറിച്ചു എന്താണ് പറയുക.'അവള്‍ ഒന്നു ഉറക്കെ  കരഞ്ഞിരുന്നെന്കില്‍ , ഒന്നു ഒച്ച  വെച്ചിരുന്നെങ്കില്‍ ' എന്ന അന്തരിച്ച  സിനിമാ നടന്‍ സോമന്റെ ഒരു ഡയലോഗ് പോലെ പരസ്യമായി ആ സമയത്ത് തന്നെ പ്രതികരിച്ചിരുന്നെങ്കിൽ നിങ്ങൾ ഒരു യഥാർത്ഥ 'താര 'മാകുമായിരുന്നു .

                                                      വീഡിയോ കാണാത്തവര്‍ക്ക് ഇവിടെ കാണാം 

ഈ വിഷയം ആഘോഷിക്കുന്ന മാധ്യമങ്ങളോടും  സോഷ്യൽ മീഡിയ ആക്ടിവിസ്ടുകളോടും  ഒരു രണ്ടു വാക്ക് കൂടി പറഞ്ഞോട്ടെ. ശ്വേതാ മേനോൻ മാത്രമല്ല കേരളത്തിൽ സ്ത്രീയായിട്ടുള്ളത്. കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യത്യസ്ത തരത്തില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് ഒരു നഗ്ന സത്യമാണ്. എന്നാല്‍ ഇവിടെ ഒരു രാഷ്രീയകാരന്റെ പേരുള്ളതിനാൽ നല്ല മാർക്കറ്റ് കിട്ടുമെന്ന ഒരൊറ്റ കാരണത്താൽ മാത്രം ഈ വിഷയം കുടുംബ സദസ്സുകൾക്കു മുൻപിൽ വീണ്ടും വീണ്ടും ഇക്കിളി വാർത്തകളായി വിളമ്പുന്നവർ, രണ്ടു ദിവസം മുന്പ് മാതാവിന്റെ കാമ ഭ്രാന്തിന്റെയും  അഴിഞ്ഞാട്ടത്തിന്റെയും ഇരയായി ,  ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും  തലക്കടിയേൽക്കുകയും ചെയ്തു   വിരിയുന്നതിനു മുൻപ് കൊഴിഞ്ഞു പോകേണ്ടി വന്ന ഒരു പിഞ്ചു പൈതലിന്റെ വാർത്തയുടെ കവറേജ് എത്രയായിരുന്നു. അതുപോലെ ഒരു കൂട്ടം മദ്യപാനികൾ  ഒരു വീട്ടമ്മയെ നഗനയാക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിനു എത്രത്തോളം പ്രാധാന്യമുണ്ടായി നിങ്ങളുടെ വാർത്താ ബുള്ളറ്റിനുകളിൽ?. നിരന്തരമായ മാധ്യമ ചർച്ചകൾ ഈ വിഷയങ്ങളില്‍ നിങ്ങൾ നടത്തിയിരുന്നോ? 

തെറ്റു ചെയ്തവര്‍ ആരുതന്നെയായാലും ശിക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല. അത് ജനപ്രതിനിധികളോ സമൂഹത്തിനു മത്രുകയാവേണ്ടവരോ ആണെങ്കില്‍ അവര്‍ കഠിനമായ ശിക്ഷ തന്നെ അര്‍ഹിക്കുന്നുണ്ട് . എന്നാല്‍ കേവലം ഒരു പെണ്ണിന്റെ വാക്കു കൊണ്ടു മാത്രം ഒരാളെ കുറ്റാരോപിതനാക്കുന്ന നിലവിലെ സമ്പ്രദായത്തില്‍ നിന്നും മാധ്യമങ്ങളും പൊതു സമൂഹവും പിന്തിരിയാന്‍ തയാറാവണം  . കുറ്റാരോപണങ്ങള്‍ വര്‍ദ്ധിച്ചു വരികയും എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക്‌ ശിക്ഷ നല്‍കല്‍ കുറഞ്ഞു വരികയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇന്നു നിലവിലുള്ളത്. അനാവശ്യ ബഹളങ്ങളിലും ചര്‍ച്ചകളിലുമാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും താല്പര്യമുള്ളത്. സെലിബ്രിറ്റികളുമായി അല്ലെങ്കില്‍ രാഷ്രീയക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം വീണ്ടും വീണ്ടും   ചര്‍ദ്ദിക്കുന്ന മാധ്യമ സംസ്കാരത്തെ കേരള സമൂഹം അറബി കടലിലേക്ക്‌ വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .









Tuesday, September 24, 2013

പതിനാറിന്റെ ഒരു പൊല്ലാപ്പ്


മുസ്ലിം പെണ്‍കുട്ടികളുടെ പതിനാറിലെ വിവാഹം  ദിവസങ്ങളായി നമ്മുടെ മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുകയാണ് . സോഷ്യൽ നെറ്റ് വർക്കുകളിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയമാണ് മുസ്ലിം പെണ്‍കുട്ടികളുടെ  വിവാഹം .അനുകൂലമായും പ്രതികൂലമായും ചർച്ചകൾ പുരോഗമിക്കുന്നു . വാർത്താ മാധ്യമങ്ങളിൽ തത്സമയ ചർച്ചകളും പ്രത്യേക ഇന്റർവ്യൂകളും അരങ്ങു തകർക്കുന്നു .നിരത്തുകളിൽ പ്ലക്കാർഡുകളുമേന്തി പിഞ്ചു കുഞ്ഞുങ്ങൾ പോലും റാലികൾ തുടങ്ങിയിരിക്കുന്നു . വിവാദം  പതിനാറിൽ നിന്നും ശൈശവ വിവാഹത്തിൽ എത്തി നില്ക്കുന്നു എന്നതാണ് ഏറ്റവും അവസാനത്തെ റിപ്പോർട്ട് 
.
മുസ്ലിം സമുദായത്തിലെ പരസ്പരം കടിച്ചു കീറികൊണ്ടു തന്നെ മുന്നോട്ട് നീങ്ങുന്ന എല്ലാ (?)സംഘടനാ നേതാക്കളും ഒന്നിച്ചിരുന്നു കൊണ്ടു മുസ്ലിം പെണ്‍കുട്ടികൾക്ക് പതിനാറു വയസ്സിൽ വിവാഹിതരാകാൻ നിയമത്തിന്റെ ഇളവു അനുവദിക്കണമെന്നു   രാജ്യത്തെ പരമോന്നത കോടതിയിൽ ഹർജി നല്കാൻ തീരുമാനിച്ച വാർത്തയാണല്ലോ ഇപ്പോഴത്തെ ഈ പുകിലുകൾകൊക്കെ നിദാനം . തികച്ചും സാമൂഹ്യമായ ചില അനിവാര്യ സാഹചര്യങ്ങളിൽ  പതിനെട്ടു തികയാത്തവരുടെ വിവാഹങ്ങൾക്ക് നിയമ  പ്രാബല്യം ലഭ്യമാക്കുക എന്ന  സദുദ്ദേശത്തോടെ എടുത്ത ഈ തീരുമാനത്തെ ശൈശവ വിവാഹം പ്രോൽസാഹിപ്പിക്കുവാനുള്ള തീരുമാനം എന്ന രീതിയിലാണ് ഏറ്റവും അവസാനം സൈബർ പോരാളികൾ  കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത് .

 മുസ്ലിം പെണ്‍കുട്ടികളെ നിർബന്ധമായും പതിനാറിൽ വിവാഹം കഴിപ്പിക്കണമെന്നും അല്ലാത്ത പക്ഷം സമുദായത്തിൽ നിന്നും ബഹിഷ്കരണം നേരിടേണ്ടി വരുമെന്നുമുള്ള  ഒരു തീരുമാനം മുസ്ലിം സംഘടനകൾ പാസ്സാക്കിയിരിക്കുന്നു എന്ന രീതിയിലാണ്  പല ചർച്ചകളും പുരോഗമിച്ചു കൊണ്ടിരിക്കുന്നത് .എന്നാൽ പതിനാറു വയസ്സിൽ ഉഭയകഷി സമ്മതപ്രകാരമുള്ള ലൈംഗിക വേഴ്ച കുറ്റകരമല്ലാത്ത ഒരു രാജ്യത്താണ് നമ്മുടെ മക്കൾ വളർന്നു കൊണ്ടിരിക്കുന്നത് എന്നത് എല്ലാ സമുദായാംഗങ്ങളും മനസ്സിലാക്കേണ്ടതുണ്ട് .കേവലം ഹൈസ്കൂളിൽ പഠിക്കുന്ന പെണ്‍കുട്ടികൾ പോലും പ്രണയ ബന്ധരാകുകയും അവിഹിത വേഴ്ച്ചകൾക്ക് വിധേയമായി ഗർഭിണികളാകുന്നതുമായ വാർത്തകൾ ഇന്നു നമുക്ക് അത്ഭുതമുളവാക്കുന്നവയല്ല . ഇത്തരം ചതിയിൽ അല്ലെങ്കിൽ അബദ്ധത്തിൽ  പെട്ട ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അവർക്ക് വിവാഹിതരാകാൻ നിയമം അനുവദിക്കുന്നില്ല എന്നത് എത്രത്തോളം നീതികേടാണ്‌ ?.ഈ ഒരു  സാഹചര്യം കൂടി   കണക്കിലെടുത്തു കൊണ്ടാണ് മുസ്ലിം സമുദായ നേതാക്കൾ ഹർജിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത് . പതിനാറിലെ വിവാഹത്തിനു നിയമ സാധുത നല്കുന്നത്  ശൈശവ വിവാഹം പ്രോത്സാഹിപ്പിക്കുന്നതാണെങ്കിൽ പതിനാറു കഴിഞ്ഞവർക്ക് ഉഭയ സമ്മതപ്രകാരം ലൈഗിക ബന്ധമാവാമെന്ന കോടതി വിധി ബാലവേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുന്നതാണെന്ന രൂപത്തിൽ  ആരെങ്കിലും ചർച്ച ചെയ്യുകയോ പ്രതിഷേധ പ്രകടനം നടത്തുകയോ ചെയ്തതായി കണ്ടില്ല . പോസ്റ്റുകളും സ്റ്റാറ്റസ് മെസ്സേജുകളും ഫേസ് ബുക്കിൽ നിറയുന്നതും കണ്ടിരുന്നില്ല .ഈ വിഷയത്തിൽ സമുദായ നേതാക്കളുടെ നെഞ്ചത്തു കയറുന്ന മുസ്ലിം സഹോദരന്മാരുടെ വീര്യവും ഇതു മായി ബന്ധപ്പെട്ടു കാണാൻ കഴിഞ്ഞിരുന്നില്ല .

മുസ്ലിം സംഘടനകൾ  ആവശ്യപ്പെടുന്ന ഇളവുകൾ അനുവദിച്ചാൽ അവ ദുരുപയോഗപ്പെടും എന്നു വാദിക്കുന്നവരും വിരളമല്ല . എന്നാൽ വിവാഹത്തിനൊരു പ്രത്യേക പ്രായം എന്നതിനപ്പുറം പ്രസ്തുത കരാറിൽ ഏർപ്പെടുന്ന വ്യക്തികളുടെ ശാരീരിക മാനസിക ആരോഗ്യവും പക്വതയും അതോടൊപ്പം അവരുടെ പൂർണമായ താല്പര്യവും സമ്മതവും ഉറപ്പു വരുത്താൻ വിവാഹത്തിനു കാർമികത്വം വഹിക്കുന്നവർക്കു സാധിക്കുന്നു എങ്കിൽ ദുരുപയോഗത്തിനും ചൂഷണങ്ങൾക്കും വിവാഹ കമ്പോളത്തിൽ സ്ഥാനമുണ്ടാകുകയില്ല .അതാണ്‌ പ്രകൃതി മതമായ ഇസ്ലാം നിഷ്കർഷിക്കുന്നതും. ഇസ്ലാം വിവാഹത്തിനു ഒരു പ്രത്യേക പ്രായം നിർണയിച്ചില്ല എന്നത് കൊണ്ട് തന്നെ അതു കാല ദേശ വ്യത്യാസമന്യേ സ്വീകാര്യമാകുന്നു . പ്രത്യേക പ്രായം എന്നതിനപ്പുറം ശരീരത്തിന്റെയും മനസ്സിന്റെയും വളർച്ചയും പക്വതയുമാണ് ഇസ്ലാം വിവാഹത്തിനു യോഗ്യതയായി നിഷ്കർഷിക്കുന്നത് . ഈ അവസ്ഥയിലെത്തിയവരുടെ പൂർണസമ്മതത്തോടെ  അവരെ വിവാഹം കഴിപ്പിക്കുക എന്നത് രക്ഷിതാക്കളുടെ കടമയുമാണ്‌ . 

സദുദ്ദേശത്തോടെ കൈകൊണ്ട ഒരു തീരുമാനമെങ്കിലും  അതു പൊതു സമൂഹത്തിൽ അവതരിപ്പിക്കുന്നതിൽ അവർക്ക് തെറ്റു പറ്റി എന്നുതന്നെ നമുക്ക് പറയേണ്ടി വരും . കാരണം വിവാദ തീരുമാനത്തിനു നിദാനമായ എല്ലാ  സാഹചര്യങ്ങളും മുസ്ലിം പെണ്‍കുട്ടികളിൽ മാത്രം ഒതുങ്ങി നില്ക്കുന്നവയല്ല  . അത് കൊണ്ടു തന്നെ മറ്റു സമുദായങ്ങളെയും നേതാക്കളെയും കൂടി ഈ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും കൂട്ടായ ഒരു തീരുമാനം കൈകൊള്ളുകയും ചെയ്തിരുന്നു എങ്കിൽ ഈ വാർത്ത ഇത്രമാത്രം വിവാദമാകുമായിരുന്നില്ല എന്നത് അവിതർക്കമാണ് .കാരണം ആധുനിക മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയക്കും ഏറ്റവും പ്രിയങ്കരമായതും  എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നതും ഇസ്ലാമിനെ അടിക്കാനുള്ള വടി തന്നെയാണല്ലോ .