Pages

text

'ഇന്ന് ചിരിയാണ്, കരച്ചിൽ നാളെയാക്കാം'

Wednesday, July 17, 2013

ആഷിഖ് , നീ തിരിച്ചു വരില്ലേ?


പ്രവാസ ജീവിതത്തിനിടയിൽ ഒട്ടു മിക്ക നാടുകളിൽ നിന്നുമുള്ള കുടുംബങ്ങളെ  പാർക്കുകളിലും കടൽ തീരത്തും  കാണാൻ സാധിച്ചിട്ടുണ്ട് .  ഇവരിൽ മലയാളികൾ ഒഴികെയുള്ള ഒട്ടുമിക്ക ആളുകളും സ്വന്തം മക്കളെ സ്വതന്ത്രമായി വിട്ടുകൊണ്ട് സ്വസ്ഥമായി സൊറപറഞ്ഞും മറ്റു വിനോദങ്ങളിൽ  ഏർപ്പെട്ടുമിരിക്കും . കുട്ടികൾ വീഴുകയോ അടിപിടി കൂടുകയോ മറ്റു സാഹസങ്ങൾ കാണിക്കുകയോ ചെയ്യുന്നതൊന്നും  അവർ അത്ര ഗൌനിക്കാറെയില്ല. എന്നാൽ നമ്മൾ മലയാളികൾ അങ്ങിനെയല്ല , സ്വന്തം മക്കളെ കുറിച്ച് വളരെയധികം ആധിയുള്ള ആളുകളാണ് . നാം എന്തു പ്രവർത്തിയിൽ എർപ്പെട്ടാലും ഒരു കണ്ണ് എല്ലായ്പ്പോഴും നമ്മുടെ കുട്ടികളിലായിരിക്കും . മറ്റു രാജ്യക്കാരായ കുഞ്ഞു മക്കൾ തെന്നി തെന്നി കടൽ കരയിലും പാർകിലുമൊക്കെ നടക്കുന്നതും വീഴുന്നതും  കാണുമ്പോൾ  പോലും നമ്മൾ മലയാളികളുടെ നെഞ്ചു അറിയാതെ ഒന്നു പിടക്കും . അതാണു  ഈ വിഷയത്തിൽ മലയാളികളുടെ   പൊതുവേയുള്ള ഒരു പ്രത്യേകത .

എന്നാൽ മലയാളികളുടെ നെഞ്ചു പിളർത്തുന്ന തരത്തിലുള്ള വാർത്തകളാണ് ഈ അടുത്ത കാലത്തായി നാം കേട്ടുകൊണ്ടിരിക്കുന്നത് . കോഴിക്കോട് നിന്നുള്ള അതിധി എന്ന കൊച്ചു പെണ്‍കുട്ടിയെ അച്ഛനും രണ്ടാനമ്മയും  പട്ടിണിക്കിട്ടു പീഡിപ്പിച്ചു കൊന്ന വാർത്ത നമ്മുടെ മനസ്സിൽ നിന്നും മായുന്നതിനു മുൻപേ ഇതാ ആഷിഖ് എന്ന പിഞ്ചു ബാലൻ  സ്വന്തം പിതാവിനാലും രണ്ടാനമ്മയാലും തല തല്ലിപ്പൊളിക്കപ്പെട്ട് മരണത്തോട് മല്ലടിച്ചുകൊണ്ട് കിടക്കുന്നു( സർവ ശക്തനായ നാഥാ ..ആ കുഞ്ഞിനെ എത്രയും പെട്ടെന്നു ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടു വരേണമേ..ആമീന്) .അവന്റെ മാതാപിതാക്കൾ എന്ന ആ നികൃഷ്ഠ ജീവികൾ , വിരിപ്പിൽ മൂത്രമൊഴിച്ചു പോയെന്ന കാരണത്തിന്  കാലു കൊണ്ടു തൊഴിച്ഛപ്പോൾ  കട്ടിലിൽ തട്ടി തലയ്ക്ക് മാരകമായി മുറിവേറ്റു എന്നാണ് വാർത്തകളിലൂടെ അറിയുന്നത് .രക്തം വാർന്നൊലിച്ചിട്ടും കൃത്യ സമയത്തു ആശുപത്രിയിലെത്തിക്കാൻ പോലും ദയ തോന്നാതിരുന്ന ആ രണ്ടു  ക്രൂരന്മാരെ എതർഥത്തിലാണ് മാതാപിതാക്കൾ എന്നു വിശേഷിപ്പിക്കേണ്ടത് എന്നറിയുന്നില്ല.    കുഞ്ഞുങ്ങളുടെ നേർക്ക്  കൈയോങ്ങുന്നതുപോലും ശിക്ഷാർഹമാണെന്ന് പഠിപ്പിക്കുന്ന മതത്തിന്റെ അനുയായികളിൽ പെട്ടവരാണീ( പേരു കൊണ്ട് അങ്ങിനെ തോന്നി പോകുന്നു ) കാപാലികർ എന്നത് മറ്റൊരു വിഷയം .

രണ്ടാനമ്മമാർ വാഴുന്ന ഒട്ടുമിക്ക കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ട് എന്നു പൊതുവെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. മുകളില്‍ സൂചിപ്പിക്കപ്പെട്ട സംഭവങ്ങളുടെയും ഉത്ഭവം ഇത്തരത്തില്‍ തന്നെയുള്ളതാണെന്നു ആര്‍ക്കും ഏളുപ്പം മനസ്സിലാക്കാന്‍ കഴിയും.  രണ്ടാനമ്മമാരുമായി ബന്ധപ്പെട്ട ഈ പ്രശ്നം ഉടലെടുക്കുന്നത് ഇത്തരം കുട്ടികളില്‍ സ്വാഭാവികമായി ഉടലെടുക്കുന്ന  ചെറിയ അനുസരണക്കേടുകളിൽ നിന്നാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . അതിനെ തുടർന്നു രണ്ടാനമ്മയും പിതാവും നല്കുന്ന ശിക്ഷണമുറകളാണ് ഈ കുട്ടികളും കുടുംബവുമായി അകലാൻ ഇടയാക്കുന്നത് . മാതാവ് മരണപ്പെട്ട കുട്ടിയിൽ സ്വാഭാവികമായും ഉണ്ടാകാവുന്ന രണ്ടാനമ്മയോടുള്ള പ്രതിഷേധം സ്നേഹമാക്കി മാറ്റുന്നതിനു പകരം അതു ശത്രുതയായി കണക്കാക്കുന്ന രണ്ടാനമ്മയും സ്വന്തം മക്കളുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ കഴിയാതെ ഭാര്യയുടെ തലയിണ മന്ത്രങ്ങളിൽ അന്ധമായി അകപ്പെടുന്ന  പിതാക്കന്മാരുമാണ് സ്വന്തം വീടുകളില്‍ പോലും പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ക്രൂരത നല്‍കുന്നത് .

പിതാവ് നഷ്ടപ്പെട്ട കുട്ടികളെയാണ് നമ്മൾ പൊതുവെ യതീം എന്നു പറയാറുള്ളത് . സമൂഹം വേണ്ട രീതിയിൽ  അവരെ സംരക്ഷിച്ചു പോരുകയും ചെയ്യുന്നുണ്ട്.  എന്നാൽ മാതാവ് നഷ്ടപ്പെട്ട കുട്ടികളുടെ ജീവിതത്തെ കുറിച്ചു, നാമാരും തന്നെ അന്വേഷിക്കാറില്ല എന്നത് ഒരു വസ്തുതയല്ലേ ?
പിതാവു നഷ്ടമായ ഒരു കുഞ്ഞിനേക്കാൾ ജീവിതം ചോദ്യചിഹ്നമാകുന്നത് , പീഡിതമാകുന്നത് മാതാവ് നഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾക്ക്‌ തന്നെയാണെന്ന്  അതിദിയുടെയും ആഷിഖിന്റെയും സംഭവങ്ങൾ നമ്മളോട് വീണ്ടും വിളിച്ചു പറയുന്നു. പിതാവിന്റെ വേർപാട്  ഒരു നഷ്ടമാണെങ്കിലും അതു പ്രധാനമായും ബാധിക്കുന്നത് ജീവിത വിഭവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് . എന്നാൽ മാതാവിന്റെ വേർപാട് ഒരു കുഞ്ഞിന്റെ ജീവനു  പോലും ഭീഷണിയാകുമെന്ന്  ഇത്തരം സംഭവങ്ങളിൽ നിന്നും നമുക്ക്  മനസ്സിലാക്കാം. ഇനിയും എത്രയോ അതിദിമാരും ആഷിഖുമാരും വാർത്തകളിൽ പ്രത്യക്ഷപ്പെടാതെ ക്രൂരതകളും പീഡനങ്ങളും ഏറ്റു വാങ്ങി ജീവിതം മുന്നോട്ട് നീക്കുന്നത് നാമാരും അറിയുന്നേയില്ല. 

യത്തീമിന്റെ ഗണത്തില്‍ നിന്നും ഇത്തരം കുട്ടികളെ ഇനിയെങ്കിലും  മാറ്റി നിര്‍ത്താതെ അര്‍ഹമായ അവകാശങ്ങള്‍ അവരുടെ കുടുംബത്തില്‍ നിന്നും നേടികൊടുക്കാന്‍ നമുക്ക്‌ കഴിയേണ്ടതുണ്ട്. നമ്മുടെ അയല്പക്കങ്ങളിലുള്ള കുട്ടികളുടെയെന്കിലും ജീവിതത്തെ കുറിച്ച് ഇടവിട്ട ഒരന്വേഷണം നടത്താന്‍ നമുക്ക്‌ സാധ്യമായാല്‍ കുറെയേറെ അതിദിമാരുടെയും ആഷിഖുമാരുടെയും ജീവിതം രക്ഷിക്കുവാന്‍ കഴിയുമെന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല .




Saturday, July 13, 2013

റമദാൻ : പരിശീലനത്തിന്റെ നാളുകൾ


മധുരമേറിയതും പ്രോട്ടീനുകൾ കൊണ്ടു സമ്പുഷ്ടവുമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു പ്രാണിയാണല്ലോ തേനീച്ച . തേനീച്ചയെ കുറിച്ചു അറിയാത്തവർ വളരെ വിരളമായിരിക്കും. വളരെ വൃത്തിയുള്ള പശ്ചാത്തലത്തിൽ കൂടു വെച്ചു കൂട്ടത്തോടെ  ഒത്തൊരുമിച്ചു മാത്രം ജീവിക്കുന്ന ഒരു ജീവിയാണ് തേനീച്ച. ഏറ്റവും മനോഹരമായതും  പൂന്തേനുള്ളതുമായ പുഷ്പങ്ങളെയാണ് തേനീച്ചകൾ എല്ലായ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നത് . എന്നാൽ പ്രത്യക്ഷത്തിൽ തേനീച്ചയുമായി  വലിയ വ്യത്യാസമൊന്നും തോന്നാത്ത പ്രാണികളാണല്ലോ ഈച്ചകൾ . വളരെ വൃത്തി ഹീനമായ ചുറ്റുപാടിൽ വളരുകയും ജീവിക്കുകയും  ഏറ്റവും വൃത്തിഹീനമായവയെയും വ്രണങ്ങളെയും അന്വേഷിച്ചു നടക്കുന്നവയുമാണ് ഈച്ചകൾ . തേനീച്ചകൾ രുചിയേറിയതും ഔഷധ ഗുണമുള്ളതുമായ തേൻ നമുക്കായി സ്വരുക്കൂട്ടുമ്പോൾ ഈച്ചകൾ  മാറാ വ്യാധികൾ പരത്തി നമുക്ക് ഭീഷണിയാകുന്നു .

മനുഷ്യരുടെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയല്ലേ?. പ്രത്യക്ഷത്തിൽ എല്ലാവരും മനുഷ്യരാണെങ്കിലും ഓരോരുത്തരുടെയും പ്രകൃതവും  പ്രവർത്തനങ്ങളും എത്രയോ വ്യത്യസ്തമാണ്. നല്ല സാമൂഹ്യ  ചുറ്റുപാടിൽ ജീവിക്കുകയും നല്ലതു മാത്രംപറയുകയും, നല്ലതു മാത്രം പ്രവർത്തിക്കുകയും നല്ലതു മാത്രം ചിന്തിക്കുകയും നല്ലതു  മാത്രം താൻ ജീവിക്കുന്ന സമൂഹത്തിനു  നൽകുകയും ചെയ്യുന്ന ഒരു കൂട്ടർ . എന്നാൽ വൃത്തികേടുകൾ  മാത്രം ജീവിതമാക്കുന്ന  മറ്റൊരു വിഭാഗവും മനുഷ്യരുടെ കൂട്ടത്തിൽ തന്നെയുണ്ട്. അവരുടെ പ്രവർത്തനങ്ങളും വാക്കുകളും ചിന്തകളും   എല്ലാം അത്തരത്തിൽ തന്നെയായിരിക്കും. എല്ലായ്പ്പോഴും വിവാദങ്ങളിലും അന്യന്റെ ന്യൂനതകൾ അന്വേഷിക്കുന്നതിലുമാണ് അവർ സന്തോഷം കണ്ടെത്തുന്നത് . വർത്തമാന കാലത്ത് , സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഇത്തരക്കാരുടെ ഒരു വലിയ പ്രൊഫൈൽ കൂട്ടം നമുക്ക്  കാണാം. അവർ താൻ വസിക്കുന്ന  സാമൂഹിക ചുറ്റുപാടുകൾ മലീമസമാക്കി കൊണ്ടിരിക്കും . അതു മൂലം ഒരു സമൂഹം ഒന്നടങ്കം തന്നെ  വലിയ വിപത്തുകളെ അഭിമുഖീകരിക്കേണ്ടി വരും . 


മുകളിൽ സൂചിപ്പിച്ച ഈച്ചക്കും തേനീച്ചക്കും അവയുടെ പ്രകൃത്യായുള്ള പ്രത്യേകതകൾ മാറ്റാൻ സാധിക്കില്ല . എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ഇതര ജീവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യനു തന്റെ പ്രവർത്തികളെ നിയന്ത്രിക്കാൻ കഴിയും എന്നത് ഒരു വലിയ സവിശേഷതയാണ്. മനുഷ്യനു ഏതവസരത്തിലും   ഒരു നല്ല ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ കഴിയുന്ന ഒരു പ്രകൃതമാണ് സർവ ശക്തൻ  നൽകിയിട്ടുള്ളത് . പക്ഷെ , അതിനു ഓരോരുത്തരും സ്വയം സന്നദ്ധമാകേണ്ടതുണ്ട് . സ്വയം സന്നദ്ധമായിക്കൊണ്ട്  തന്റെ ശരീരവും മനസും മുഴുവനായി സംസ്കരിചെടുത്തു നന്മയുള്ള ഒരു ജീവിതം നയിക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള  ഒരു നല്ല  പരിശീലന കളരികൂടിയാണ്   പരിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ടാനം .

റമദാനിലെ നോമ്പ് കേവലം പകൽ  സമയങ്ങളിൽ അന്ന പാനീയങ്ങൾ ഉപേക്ഷിക്കുകയും രാത്രിയിൽ കഴിയുന്നത്ര സുഭിക്ഷമാക്കുകയും ചെയ്യുക എന്നതിനല്ല . മറിച്ച് , സ്വന്തം ശരീരത്തിലെ മുഴുവൻ അവയവങ്ങൾക്കുമുള്ള  ഒരു  കടിഞ്ഞാണിടൽ കൂടിയാണിത് . തന്റെ ഓരോ അവയവങ്ങളെയും  നന്മയിലേക്ക് എങ്ങിനെ നിയന്ത്രിച്ചു നിർത്താൻ കഴിയുമെന്ന് ഈ പുണ്യ മാസത്തിൽ ഒന്നു പരിശീലിക്കാൻ ശ്രമിച്ചു നോക്കൂ . ഭൂരിപക്ഷം ആളുകളും ഇപ്രകാരം ശ്രമിക്കുകയും അവർക്കതിനു സാധിക്കുകയും ചെയ്യാറുണ്ട്. എന്നാൽ റമദാൻ വിട വാങ്ങി കഴിഞ്ഞാൽ നമ്മുടെ ഓരോ അവയവങ്ങളിലുമുള്ള  നിയന്ത്രണം നമ്മിൽ നിന്നും നഷ്ടപ്പെടുന്നു. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത് ? നാം സ്വയം സന്നദ്ധനായി ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതും മറ്റൊരാളുടെ കർശന നിർബന്ധത്താൽ പങ്കെടുക്കുന്നതും തികച്ചും വ്യത്യസ്തമല്ലേ? ഏതൊരു പരിശീലനവും സ്വാധീനം നമ്മുടെ ജീവിതത്തിൽ ഉപകരിക്കുന്നത് അതിൽ പങ്കെടുക്കുവാൻ പ്രേരിതമായ നമ്മുടെ  മാനസികാവസ്ഥയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.  അതു കൊണ്ട്  ഈ റമദാനിലെ നമ്മുടെ പ്രവർത്തനങ്ങൾ ഇസ്ലാം നിർബന്ധമാക്കപ്പെട്ടു എന്നത് കൊണ്ട് മാത്രമാകരുത്. തികഞ്ഞ  ആത്മാർഥതയോടെയും ശുഭപ്രതീക്ഷയോടെ നന്മ കാംക്ഷിച്ചുകൊണ്ടും നമ്മുടെ തുടർ ജീവിതം തികച്ചും ശുദ്ധീകരിക്കപ്പെടണം എന്ന ദൃഡനിശ്ചത്തോടെയും ഈ റമദാനിനെ ആവോളം ആസ്വദിക്കാൻ നമുക്ക് സാധിക്കട്ടെ .